തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതി നടക്കില്ലെന്ന് ബിജെപി നേതാവ് ഇ.ശ്രീധരൻ. സർക്കാർ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ പറയുന്ന പദ്ധതിയില്‍, പ്രഖ്യാപിച്ച സ്പീഡിൽ ട്രയിൻ ഓടിച്ചാൽ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നൽകാതെ ഭൂമി ഏറ്റടുക്കാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപെട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി. പദ്ധതി ശരിയല്ലെന്ന് റയിൽവേ ബോർഡിന് നേരത്തെ അറിയാം. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് സെൻട്രൽ ലൈനാണ് ആവശ്യം. സിൽവർ ലൈനിന് കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാൻ തന്നെയാണ്. സാമൂഹികാഘാത പഠനമെന്ന പേരിൽ കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാനാണ്. സാമ്പത്തിക ചിലവ്, ഏറ്റെടുക്കേണ്ട ഭൂമി അങ്ങനെയുള്ള എല്ലാ കാര്യത്തിലും സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. സിൽവർ ലൈൻ പദ്ധതി 64000 കോടി രൂപയ്ക്ക് പൂർത്തിയാക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ബഫർ സോണിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല. മണ്ണിലൂടെ സെമി സപീഡിൽ ട്രയിൻ ഓടിക്കാനാവില്ല. വേഗത 30 – 40 കിലോമീറ്ററിലേക്ക് ചുരുക്കേണ്ടി വരും.
സർക്കാരിന് ഹിഡൻ അജണ്ടയുണ്ട്. എന്തോ ഒരു ഉടമ്പടിയിൽ സംസ്ഥാന സർക്കാർ പെട്ടിട്ടുണ്ടെന്നും ഇപ്പോൾ പറയുന്ന സ്പീഡിൽ ട്രയിൻ ഓടിച്ചാൽ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനവും കെ – റെയിൽ പദ്ധതിയും രണ്ട് പദ്ധതികളാണെന്നും ഇത് രണ്ടിനെയും ഒരു പോലെ കാണാനാവില്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു. കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.