കൊച്ചി: കെ- റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്നും പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാർ ഇപ്പോൾ വീണ്ടും നടത്തുന്ന നീക്കങ്ങൾക്കു അംഗീകാരം നൽകരുതെന്നും ആവശ്യപ്പെട്ട് കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ഭീമ ഹർജി സമർപ്പിക്കും.പദ്ധതി പ്രദേശത്തെ 25000 കുടുംബങ്ങൾ ഒപ്പിട്ടതാണ് ഭീമ ഹർജി. ജനകീയ സമിതി നേതാക്കളായ ജോസഫ് എം. പുതുശ്ശേരി, എം. പി. ബാബുരാജ്, വിനു കുര്യാക്കോസ്, ശിവദാസ് മഠത്തിൽ എന്നിവരാണ് കേരളത്തിൽ നിന്നുള്ള എം. പിമാരോടൊപ്പം കേന്ദ്ര മന്ത്രിയെ കാണുക. ശക്തമായ എതിർപ്പിനെ തുടർന്ന് ഒരു ഘട്ടത്തിൽ പിന്മാറ്റം നടത്തിയ സർക്കാർ തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി ഏറ്റിട്ടും വീണ്ടും കേരളത്തിന്റെ മുഖ്യ ആവശ്യമായി ഇതു ആവർത്തിച്ച് ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കേന്ദ്രസർക്കാരിന് ഭീമ ഹർജി നൽകാൻ തീരുമാനിച്ചത്.
കെന്ദ്രറയിൽവേ മന്ത്രി കാണാൻ പോകുന്ന സമരസമിതി നേതാക്കൾളെ കൊച്ചി വിമാനത്താവളത്തിൽ സമര സമിതി പ്രവർത്തകർ ചേർന്ന് യാത്രയാക്കി. 25000 കുടുംബങ്ങൾ ഒപ്പിട്ട ഭീമ ഹർജി സമിതി സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ് ജോസഫ് എം. പുതുശ്ശേരിയെ ഏൽപ്പിച്ചു. തിരുവനന്തപുരം ജില്ലാ കൺവീനർ എ. ഷൈജു, തൃശ്ശൂർ ജില്ലാ കൺവീനർ സുരേഷ് അരിയടത്ത്, സംസ്ഥാന സമിതി നേതാക്കളായ എ.ഒ.പൗലോ, തോമസ്, എൻ.എ. രാജൻ, പ്രതാപ് പോൾ, കൃഷ്ണകുമാർ, വിൻസൻറ് ഊക്കൻ തുടങ്ങിയവർ പങ്കെടുത്തു.





























