ഇടുക്കി: കോൺഗ്രസ് ഇടുക്കി ജില്ല പ്രവർത്തക കൺവെൻഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും എല്ലാത്തിലും കയ്യിട്ട് വാരി പണം സമ്പാദിക്കുന്നയാളാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മാസപ്പടി വിവാദത്തിലും പ്രതികരണമില്ല. കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിലും പ്രതികരണമില്ല. മുഖ്യമന്ത്രിയുടെ മകൾ എന്ത് സേവനത്തിനാണ് സിഎംആര്‍എല്ലില്‍നിന്ന് പണം വാങ്ങിയത്? ആ പണത്തെ കൈക്കൂലി എന്ന് വിളിക്കണോ കള്ളപ്പണം എന്ന് വിളിക്കണോയെന്നും സുധാകരന്‍ ചോദിച്ചു.
എന്താണ് പിണറായി വിജയന്‍ മകള്‍ക്കെതിരായ ആരോപണം നിഷേധിക്കാത്തതെന്നും വായിക്കകത്ത് പിണ്ണാക്കാണോയെന്നും സുധാകരന്‍ തുറന്നടിച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ അവിഹിതമാണ് നടക്കുന്നത്. ബിജെപി സിപിഎമ്മിനെ രഹസ്യമായി സഹായിക്കുമെന്നും അന്തർധാര സജീവമാണെന്നും സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസ് പുന:സംഘടനയില്‍ ഇടുക്കി ഡിസിസിയെയും കെ സുധാകരന്‍ വിമര്‍ശിച്ചു. പുന:സംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്നും ഇക്കാര്യത്തില്‍ ഡിസിസി പ്രസിഡന്‍റ് മറുപടി പറയണമെന്നും കെ സുധാകരന്‍ പറഞ്ഞു.