തിരുവനന്തപുരം : കെ.എസ് ബ്രിഗേഡിന്റെ ദീർഘകാല ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചിരിക്കുന്നു. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായി. മുറിവേറ്റു നിൽക്കുന്ന പ്രബല ഗ്രൂപ്പുകൾ നിയമനത്തെ പുറമേ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും അവരും സുധാകരനുമായി ഇനി ഉരുത്തിരിയുന്ന ബന്ധം കോൺഗ്രസിന്റെ കേരളത്തിലെ മുന്നോട്ടുപോക്കിൽ നിർണായകമാകും.
കെ. കരുണാകരൻ – എ.കെ. ആന്റണി യുഗത്തിനു ശേഷം കേരളത്തിലെ കോൺഗ്രസിനെ നയിച്ച ഉമ്മൻ ചാണ്ടി– രമേശ് ചെന്നിത്തല അച്ചുതണ്ടിന്റെ പിന്തുണയോടെയല്ല സുധാകരൻ അമരത്തേക്കു വരുന്നത്. ഐയുടെ ഭാഗമായിരുന്നു സുധാകരനെങ്കിലും ചെന്നിത്തല അദ്ദേഹത്തിനു വേണ്ടി നിലപാടെടുത്തില്ല.
എയും ഐയും കൈകോർത്തിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി. സതീശന്റെ വരവ് തടയാൻ കഴിയാഞ്ഞതോടെ കെപിസിസി പ്രസിഡന്റായി ആരുടെയും പേരു പറയേണ്ടെന്ന് ഇരു നേതാക്കളും തീരുമാനിക്കുകയായിരുന്നു. സ്ഥാനലബ്ധിയിൽ തന്നെ സഹായിക്കാത്തവരോട് പാർട്ടി പുനഃസംഘടനയിൽ സുധാകരൻ സ്വീകരിക്കുന്ന മനോഭാവം കോൺഗ്രസ് ഉറ്റുനോക്കും.
പ്രതിപക്ഷ നേതാവായി വി ഡി. സതീശനെ നിശ്ചയിച്ചപ്പോൾ തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരനു വ്യക്തമായ മുൻതൂക്കം ലഭിച്ചിരുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇടഞ്ഞുനിന്നതു കൊണ്ടാണ് പ്രഖ്യാപനത്തിനു മുൻപായി വിവിധ തലങ്ങളിലുള്ള നേതാക്കളുമായി സംസാരിക്കാൻ താരിഖ് അൻവർ മുതിർന്നത്. ഒപ്പം നിൽക്കുന്ന തരത്തിൽ മറ്റൊരു പേരും ഉയരാതിരുന്നതോടെ ഹൈക്കമാൻഡിനു കാര്യങ്ങൾ എളുപ്പമായി. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഐ വിഭാഗക്കാർ ആയതോടെ 3 വർക്കിങ് പ്രസിഡന്റുമാരും എ യുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണ് എന്നതു ശ്രദ്ധേയം.
കണ്ണൂരിലെ കരുത്തരായ മുഖ്യമന്ത്രി പിണറായി വിജയനും കെ.സുധാകരനും ഇനി സംസ്ഥാന രാഷ്ട്രീയത്തിൽ നേർക്കുനേർ വരുന്നു. രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി തന്റെ പഴയ ശൈലി അതേപടി അവലംബിക്കുന്നില്ല. കണ്ണൂരിൽനിന്നു സംസ്ഥാന രാഷ്ട്രീയത്തിലേക്കു മാറുന്ന സുധാകരൻ തന്റെ ആക്രമണോത്സുക ശൈലിയും ഭാഷയും അതേ പടി തുടരുമോ എന്നതിലാണ് ഉദ്വേഗമേറെ.