തിരുവനന്തപുരം : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ സുധാകരൻ. സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവനയെ തള്ളിയ സുധാകരൻ, ദേവഗണങ്ങൾ അസുര വിഭാഗത്തോടൊപ്പം എവിടെയും നിന്നിട്ടില്ലെന്നും പരിഹസിച്ചു. ഇരു കൂട്ടരും യോജിച്ച സന്ദര്‍ഭം ചരിത്രത്തിലില്ല.
ദേവഗണത്തിൽ നിന്ന് തങ്ങൾക്കെതിരായി ഒന്നും ഉണ്ടാവില്ല. ഭക്തരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായി. വോട്ടർമാർ ബുദ്ധിയുള്ളവരാണ്. വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയൻ മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ജി സുകുമാരൻ നായരുടെ പ്രതികരണത്തോടെയാണ് ശബരിമല വിഷയം തെരഞ്ഞെടുപ്പ് ദിനത്തിൽ ചര്‍ച്ചയായത്. ഇതിന് പിന്നാലെ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട പിണറായി, സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്നായിരുന്നു പ്രതികരിച്ചത്. തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണൻ, ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ ശബരിമലയിൽ പ്രതികരിച്ച് രംഗത്തെത്തി.