കണ്ണൂർ : തലശ്ശേരിയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ അപലപിച്ച് കോൺഗ്രസ്. ബിജെപിയെയും സിപിഎമ്മിനെയും ഒരു പോലെ കുറ്റപ്പെടുത്തിയ സുധാകരൻ ഇരു പാർട്ടികളും കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പ്രോത്സാഹനം നൽകുകയാണെന്നും ആരോപിച്ചു. അക്രമത്തിന്റെ കാര്യത്തിൽ ആർഎസ്എസ്സും സിപിഐഎമ്മും ഒരു നാണയത്തിന്റെ ഇരുവശമാണ്. കൊല്ലാനും കൊല്ലിക്കാനും സിപിഎമ്മും ബിജെപിയും പരിശീലനം നൽകുന്നുവെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ആരോപിച്ചു. കണ്ണൂർ കൊലപാതകത്തിൽ സിപിഎമ്മിന്റെ നേതാക്കളുടെ വർത്തമാനം കേട്ടാൽ അവരാണ് സമാധാനത്തിന്റെ വക്താക്കളെന്ന് തോന്നും. കേരളത്തിൽ നിരവധി യുവാക്കളെ കൊന്ന് തളളിയത് സിപിഎമ്മുകാരാണ്. പോലീസിന്റെ ദൗർബല്യവും സ്വാതന്ത്ര്യമായി പ്രവർത്തിക്കാനുള്ള അവകാശം ഇല്ലാത്തതുമാണ് അക്രമങ്ങൾക്ക് പ്രോത്സാഹന നൽകുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
തലശ്ശേരി പുന്നോലിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സിപിഎം പ്രവർത്തകന്‍ ഹരിദാസനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇരുപതിലേറെ വെട്ടാണ് ഹരിദാസിന്റെ ശരീരത്തിലുള്ളതെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയിട്ടുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ കഴിയാത്ത രീതിയിൽ ശരീരം വികൃതമാക്കിയ നിലയിലാണ്. ഇടതുകാൽ മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റി. വലതുകാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴേക്കാണ് കൂടുതൽ മുറിവുകളുമുള്ളത്.
ബിജെപി നേതൃത്വത്തിന്റെ അറിവോടെ ആർ എസ് എസ് ബിജെപി സംഘമാണ് കൊലപാതകം നടത്തിയതെന്ന് സിപിഎം സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ ആരോപിച്ചു. ക്ഷേത്രത്തിലെ സംഘർഷം കൊലപാതകം വരെ എത്തിച്ചത് ബി ജെ പി കൗൺസിലറുടെ പ്രകോപന പ്രസംഗമാണെന്നും സി പി എം ആരോപിക്കുന്നു. എന്നാൽ കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
സംഭവത്തിൽ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വെച്ച് സംഘർഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ അറിയിച്ചു. ന്യൂമാഹി എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആകെ ആറ് സംഘങ്ങൾ നിലവിൽ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം നടത്തി വരികയാണെന്നും ഇളങ്കോ വ്യക്തമാക്കി.