തിരുവനന്തപുരം : എതിർപ്പുകൾ ഉയരുമ്പോഴും മുൻ കെപിസിസി സെക്രട്ടറി എം.എ.ലത്തീഫിനെതിരായ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ.സുധാകരൻ . കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് കെപിസിസി അധ്യക്ഷൻ്റെ വിശദീകരണം. അതിനിടെ ലത്തീഫിനെ അനുകൂലിച്ച് തലസ്ഥാന നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
സംഘടനാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെപിസിസി മുൻ സെക്രട്ടറി എം.എ.ലത്തീഫിനെതിരായ നടപടി എന്നാണ് എ-ഐ ഗ്രൂപ്പുകളുടെ വിമർശനം. കാരണം കാണിക്കൽ പോലും ചോദിക്കാതെയുള്ള നടപടിയിൽ ഉമ്മൻചാണ്ടി തന്നെ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ലത്തീഫിനെതിരെ സതീശനും പരാതിയില്ലെന്ന് വ്യക്തമാക്കിയതെന്നാണ് സൂചന. എന്നാൽ നടപടിയെ കെ.സുധാകരൻ ന്യായീകരിച്ചു.
ഈ തീരുമാനത്തിനെതിരെ തിരുവനന്തപുരം നഗരത്തിൽ ലത്തീഫ് അനുകൂലികൾ രണ്ട് ദിവസം പ്രകടനം നടത്തി. കെ കരുണാകരൻ പ്രതിമക്ക് മുന്നിൽ നിന്ന് തുടങ്ങി ആർ ശങ്കർ പ്രതിമവരെയായിരുന്നു ഇന്നത്തെ പ്രകടനം. കഴിഞ്ഞ രണ്ട് ദിവസമായി ചിറയൻകീഴ് ആറ്റിങ്ങൽ മേഖലയിൽ പ്രകടനം നടന്നിരുന്നു.