കാസർഗോഡ് : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ കോഴപ്പണമായി ലഭിച്ച രണ്ടരലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ ഏൽപ്പിച്ചത് സുഹൃത്തിനെയെന്ന് കെ സുന്ദരയുടെ മൊഴി. ബാങ്കിൽ നിക്ഷേപിച്ച ഈ പണം വീണ്ടെടുക്കാൻ അന്വേഷണസംഘം ബാങ്ക് രേഖകൾ ശേഖരിച്ചു.
ബിജെപി പ്രവർത്തകർ നൽകിയെന്ന് സുന്ദര പറയുന്ന മൊബൈൽ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ കെ സുരേന്ദ്രനെ മാത്രം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ എന്ന വകുപ്പ് മാത്രം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പായ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും എഫ്ഐആറിൽ ചേർക്കാനാണ് പോലീസ് നീക്കം. കൂടുതൽ പ്രാദേശിക നേതാക്കളെയും കേസിൽ പ്രതി ചേർക്കും.