തിരുവനന്തപുരം : സർവകലാശാലാ നിയമനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം ആരോപിച്ചുള്ള ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഭരണഘടനയെ അട്ടിമറിക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമങ്ങൾ ഗവർണർ തുറന്ന് കാണിച്ചിരിക്കുകയാണ്. ഗവർണറുടെ നിലപാട് തന്നെയാണ് ജനങ്ങൾക്കുമുള്ളത്. ചാൻസലറുടെ അധികാരം ഭരണഘടനാദത്തമാണെന്നും സർക്കാരിന്റെ ഔദാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സർവകലാശാലകളിൽ വ്യാപകമായ ബന്ധു-രാഷ്ട്രീയ നിയമനങ്ങളാണ് നടക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന മുഴുവൻ അനധികൃത നിയമനങ്ങളും റദ്ദ് ചെയ്യണം. മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ബന്ധുക്കളെ സർവകലാശാലകളിൽ തിരുകികയറ്റിയ വൈസ്ചാൻസിലർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിണറായി വിജയനും കമ്മ്യൂണിസ്റ്റുകാർക്കും ഇന്ത്യൻ ഭരണഘടനയോട് പുച്ഛമാണ്. എന്നാൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി മറക്കരുത്. ഗവർണർക്ക് ബിജെപി പൂർണ പിന്തുണ നൽകും. സർവകലാശാലകളുടെ പ്രവർത്തനത്തിൽ മുഴുവൻ രാഷ്ട്രീയ കടന്നു കയറ്റമാണെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നത് ഇത്തരം രാഷ്ട്രീയ നിയമനങ്ങളാണ്. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.