കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രദേശത്തേക്കുള്ള കെ.എസ്.ആർ.ടി. സി ബസ് സർവീസ് പുനരാരംഭിക്കുമെന്ന് കെ. എസ്. ആർ. ടി. സി അധികൃതർ സി പി ഐ നേതാക്കൾക്ക് വാക്കു നൽകിയെങ്കിലും സർവീസ് പുനരാരംഭിച്ചില്ല. കഴിഞ്ഞ ദിവസമാണ് സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി യുടെ ഡി റ്റി ഓ ഓഫീസിന് മുൻപിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്ത് സമരം സംഘടിപ്പിച്ചത്.
സർവീസ് ദിവസങ്ങൾക്കുള്ളിൽ പനരാരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ സി.പി.ഐ നേതാക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ റൂട്ടിലേക്ക് ബസ് അയക്കുകയും ചെയ്തില്ല. സി പി ഐ, സി പി എം തർക്കം നിലനിൽക്കുന്നതിനാലാണ് സർവീസ് ആരംഭിക്കാത്തത് എന്നാണ് കെ.എസ്.ആർ.ടി.സി നൽകുന്ന മറുപടി. മാത്രമല്ല ദീർഘ ദൂര സർവീസുകൾക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സ്റ്റേ റൂം ആവശ്യമാണെന്ന് അറിയിച്ചപ്പോൾ സി പി ഐ ഇടപെട്ട് സ്റ്റേ റൂം ക്രമീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ബസ് ഇതുവരെ സർവീസ് നടത്തിയില്ല.
കോവിഡ് ആരംഭിച്ച കാലഘത്തിൽ ആണ് തണ്ണിത്തോട്, കരിമാൻതോട് പ്രദേശത്തേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയത്. എന്നാൽ സി.പി.ഐ ഇത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇതിനും വർഷങ്ങൾക്ക് മുൻപ് കരിമാൻതോട്ടിൽ കെ.എസ്.ആർ.ടി. സിക്ക് നേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായതാണ് നിർത്തലാക്കുവാൻ കാരണമായി കെ.എസ്.ആർ.ടി.സി പറയുന്നത്. കെ.എസ്.ആർ.ടി.സി അധികൃതരുടെ വിചിത്രമായ ഈ മറുപടിക്കെതിരെ വലിയ പ്രതിഷേധവുമുണ്ട്. ഈ റൂട്ടിൽ സ്വകാര്യ ബസ്സ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. എന്നാൽ കെ എസ് ആർ റ്റി സി സർവീസ് ആരംഭിക്കും എന്ന സൂചന വന്നപ്പോൾ തന്നെ ഈ റൂട്ടിൽ നാല് സ്വകാര്യാ ബസുകൾ കൂടി സർവീസ് നടത്തുന്നുണ്ട്.
കരിമാൻതോട്ടിലേക്ക് രാവിലെ വന്നുപോകുന്ന തിരുവന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ്സ് മാത്രമാണ് ഇപ്പോൾ ഈ വഴി സർവീസ് നടത്തുന്നത്. ഞായറാഴ്ച അടക്കമുള്ള അവധി ദിനങ്ങളിൽ യാത്ര ചെയ്യുന്നവർ ഇത് മൂലം വലഞ്ഞ അവസ്ഥയിലാണ്. ജില്ലയിലെ ഏറ്റവും ലാഭകരമായ സർവീസുകൾ ആയിരുന്ന തൃശൂർ ഫാസ്റ്റ് പാസഞ്ചറും അവസാനിപ്പിച്ചു. കൂടാതെ വെട്ടൂർ, അട്ടച്ചാക്കൽ, പയ്യനാമൺ, അതുമ്പുംകുളം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾക്കും ഈ സർവീസുകൾ ഗുണം ചെയ്തിരുന്നു.