തിരുവനന്തപുരം : കടയ്ക്കലില്‍ പോലീസുകാരന്റെ മരണത്തിനിടയാക്കിയ സ്പിരിറ്റ് എത്തിച്ച് നല്‍കിയത് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ തന്റെ വനിതാ സുഹൃത്താണെന്ന് കേസില്‍ പോലീസ് പിടിയിലായ വിഷ്ണു സമ്മതിച്ചു. സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന പേരില്‍ വനിതാ സുഹൃത്തില്‍ നിന്ന് വിലകൊടുത്ത് വാങ്ങിയ സ്പിരിറ്റാണ് മദ്യം അന്വേഷിച്ച പോലീസുകാരന്‍ അഖിലിനും മറ്റ് സുഹൃത്തുക്കള്‍ക്കും നല്‍കിയത്.
ആശുപത്രിയില്‍ മുറിവ് വൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന സര്‍ജിക്കല്‍ സ്പിരിറ്റാണ് ഇത്. സംഭവത്തില്‍ അറസ്റ്റിലായ വിഷ്ണുവിനെ അഖിലും സംഘവും മദ്യപിച്ച ചരുപറമ്പിലെ ക്വാറിയിലെത്തിച്ച് തെളിവെടുത്തു. വിഷ്ണു സ്പിരിറ്റ് കൊണ്ടുവന്ന ബോട്ടിലും കുടിക്കാനുപയോഗിച്ച ഗ്ളാസുകളും മറ്റ് അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തി.
വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയ അഖില്‍ കൂട്ടുകാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ മദ്യം ലഭിക്കുമോ എന്ന് ചോദിച്ചിരുന്നു. മദ്യം എത്തിക്കാമെന്ന് വിഷ്ണു ഉറപ്പുനല്‍കി. തുടര്‍ന്ന് വിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന സ്പിരിറ്റ് സുഹൃത്തുക്കള്‍ക്ക് നല്‍കുകയായിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയില്‍നിന്ന് ലഭിച്ച സ്പിരിറ്റ് രണ്ട് ദിവസം മുമ്പ് കുടിച്ചുനോക്കിയെങ്കിലും ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ വിഷ്ണു അധികം കുടിച്ചിരുന്നില്ല. അഖിലും മറ്റൊരു സുഹൃത്ത് ഗിരീഷും അമിതമായി സ്പിരിറ്റ് കഴിച്ചു. ഇതിനുപിന്നാലെയാണ് ഇരുവരും അവശനിലയിലായത്.
ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണ അഖില്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ ഗിരീഷിനെ ഛര്‍ദ്ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ദുരന്തത്തിനിടയാക്കിയ മദ്യം അഖില്‍ മലപ്പുറത്ത് നിന്നെത്തിച്ചതാണെന്ന് മൊഴി നല്‍കി സംഭവത്തില്‍ നിന്ന് തടിയൂരാന്‍ വിഷ്ണു ശ്രമിച്ചിരുന്നു. വാട്ട്സ് അപ് സന്ദേശമുള്‍പ്പെടെയുളള തെളിവുകള്‍ നിരത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താതിരിക്കാനും വനിതാ സുഹൃത്തിനെ കേസില്‍ നിന്ന് രക്ഷിക്കാനുമാണ് കള്ളം പറഞ്ഞതെന്ന് ഇയാള്‍ പിന്നീട് സമ്മതിച്ചു. കൊലക്കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തശേഷം ഇയാളെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.