തിരുവനന്തപുരം: തിരുവനന്തപുരത്തെ കട്ടേല അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ മിഠായി വിതരണ വിവാദത്തിൽ വി മുരളീധരനെതിരെ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും. വി. മുരളീധരനിൽ നിന്ന് പുറത്തുവന്നത് ഉള്ളിന്റെ ഉള്ളിൽ അടിഞ്ഞുകൂടിയ വരേണ്യവർഗ ബോധമാണെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ജാതിയുടെ പേരിൽ അകൽച്ച കാണിക്കാൻ തോന്നുന്നതൊക്കെ വരേണ്യ ചിന്താഗതിക്കാർക്ക് തോന്നുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വിഷയത്തെ ഗൗരവമുള്ളതെന്ന് വിശേഷിപ്പിച്ച മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, കുട്ടികൾക്ക് മിഠായി നൽകുന്ന രീതിയെ ചോദ്യം ചെയ്തു. “കുട്ടികൾക്ക് മിഠായി കൊടുക്കുന്നത് ബെഞ്ചിൽ വിതറിയാണോ? ഏതെങ്കിലും ഒരു കുട്ടിയുടെ കയ്യിൽ നേരിട്ട് മിഠായി കൊടുത്തിട്ടുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു. മുരളീധരന്റെ മനോഭാവത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നില്ലെങ്കിലും, മനസ്സിലുള്ളതാണ് പുറത്തുവന്നതെന്ന് ശിവൻകുട്ടി പറഞ്ഞു ഇടതുപക്ഷം നിലനിൽക്കുന്നതുകൊണ്ടാണ് ഇവിടെ എല്ലാവരും നല്ലരീതിയിൽ ജീവിക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം സവർണ മേധാവിതത്തിന്റെ ഹുങ്ക് ഇവിടെ നടത്താൻ പറ്റില്ല എന്നും പറഞ്ഞു.





























