പത്തനംതിട്ട : കവിതയെ ദൃശ്യാനുഭവം കൂടിയാക്കി മാറ്റിയ എഴുപതുകളുടെ അവസാനത്തിലാരംഭിച്ച ചൊൽക്കാഴ്ചയ്ക്ക് സാഹിത്യ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. കവിതയെ ജനകീയ കലയാക്കി എൺപതുകളിൽ കേരളമാകെ നിറഞ്ഞ ചൊൽക്കാഴ്ചയുടെ പുനരവതരണത്തിന് കടമ്മനിട്ടയിൽ അരങ്ങൊരുങ്ങുന്നു. കടമ്മനിട്ടയും അയ്യപ്പ പണിക്കരും ചുള്ളിക്കാടും ഡി.വിനയചന്ദ്രനും നെടുമുടി വേണുവുമൊക്കെ ചേർന്ന് അവതരിപ്പിച്ച ചൊൽക്കാഴ്ച സാഹിത്യകേരളത്തിനൊരു പുതുകാഴ്ചയും വേറിട്ട അനുഭവവുമായിരുന്നു.
ഈ വർഷത്തെ കടമ്മനിട്ട സ്മൃതിദിനത്തിൽ ഫൗണ്ടേഷനൊപ്പം ദേശത്തുടി സാംസ്കാരിക സമന്വയവും ചേർന്ന് നടത്തുന്ന വിവിധ പരിപാടികളിലൊന്നാണ് ചൊൽക്കാഴ്ച. കവിയുടെ ഒപ്പം അക്കാലത്ത് ചൊൽക്കാഴ്ച സംഘത്തിലുണ്ടായിരുന്ന കടമ്മനിട്ട പി.ടി. പ്രസന്നകുമാറാണ് സംഘത്തെ നയിക്കുന്നത്. 27 ഞായർ 3 മണിക്ക് സ്മൃതിമണ്ഡപത്തിൽ നടക്കുന്ന പരിപാടി പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്യും.
കടമ്മനിട്ടയുടെ ജനപ്രിയ കവിതകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ചൊൽക്കാഴ്ചയിൽ ജനകീയ ഗായകൻ കടമ്പനാട് ജയചന്ദ്രൻ കവി സി.എസ്.രാജേഷ്, അനിൽ വള്ളിക്കോട്, മോഹൻ കുമാർ വളളിക്കോട്, മഹേഷ് കടമ്മനിട്ട, ശ്യാം ഏനാത്ത്, മധുലാൽ പുതുമന ,രാജേഷ് ഓമല്ലൂർ തുടങ്ങിയവർ പങ്കെടുക്കും. തപ്പും താളവും ചുവടുമായി പടേനി കലാകാരന്മാരും അണിചേരും.