പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. രണ്ട്, മൂന്ന് നമ്പർ ഷട്ടറുകളാണ് 30 സെന്റീമീറ്റർ വീതം ഉയർത്തിയത്. ഇതിനു മുൻപ് 2022ലാണ് ഈ ഷട്ടറുകൾ തുറന്നിട്ടുള്ളത്. ശക്തമായ മഴയിൽ ശബരിഗിരി സംഭരണിയിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 1976.2 മീറ്ററിൽ കൂടാൻ പാടില്ല. അതിൻ പ്രകാരമാണ് ഷട്ടറുകൾ ഉയർത്തിയതെന്ന് അണക്കെട്ട് സുരക്ഷ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഉഷാദേവി പറഞ്ഞു. രണ്ടു ദിവസമായി ഈ മേഖലകളിൽ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. കക്കിയിൽ 110 മില്ലിമീറ്ററും പമ്പയിൽ 94 മില്ലിമീറ്ററും മഴ പെയ്തു. 22.112 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തി. ഇതോടെ ജലനിരപ്പ് റൂൾ ലെവലിൽ എത്തുകയായിരുന്നു.
ജില്ലയിൽ അതിശക്തമായ മവയുള്ളതിനാലും കക്കി ആനത്തോട് ഡാം തുറന്നിട്ടുള്ള സാഹചര്യത്തിലും തീർത്ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണിയിലും മറ്റു സ്ഥലങ്ങളിലും നദിയിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും താൽക്കാലികമായി നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവായി. ഒറ്റപ്പെട്ട അതിശക്തമായ മഴയുള്ളതിനാൽ താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട്, പ്രാദേശിക വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യത എന്നിവ വർദ്ധിപ്പിക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.






























