കൊച്ചി : കാക്കനാട്ടെ ലഹരി മരുന്ന് കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ. റിപ്പോർട്ട് വന്ന ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.
കഴിഞ്ഞ 19 -ാം തിയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവതിയടക്കമുള്ള പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം എം.ഡി.എം.എ. കൂടി പിടിച്ചു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്സൈസ് എൻറഫോഴ്സ്മെൻറ് ആൻഡ് ആൻറി നർക്കോട്ടിക് വിഭാഗം മഹസറിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
ഒരു വഴിപോക്കൻ നൽകിയ വിവരമനുസരിച്ചാണ് പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഒരു കിലോ എംഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറിൽ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതിൽ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു. സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ.ശങ്കർ പറഞ്ഞിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകും. കേരളത്തിൽ ലഹരി വിൽക്കുന്ന മുഖ്യ സംഘങ്ങളിൽ ഒരു കൂട്ടമാണ് ഇപ്പോൾ വലയിൽ ആയിരിക്കുന്നത്.