എറണാകുളം : എക്സിബിഷനുകൾക്കും ട്രേഡ് ഫെയറുകൾക്കും സ്ഥിരം വേദി ഒരുക്കുകയാണ് കാക്കനാട് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷൻ സെന്ററിലൂടെ (ഐ.ഇ.സി.സി). സംസ്ഥാനത്ത് പൊതു മേഖലയില്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററാണിത്. താല്ക്കാലിക വേദികൾ കണ്ടെത്തിയാണ് നിലവിൽ എക്സിബിഷനുകൾ നടത്തിവരുന്നത്. അറുപതിനായിരം ചതുരശ്ര അടി വിസ്തൃതിയിൽ ആവരണം ചെയ്യപ്പെട്ട എക്സിബിഷൻ ഹാൾ, 662 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്റർ, 300 പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാൾ, കഫറ്റേരിയ, 194.1 ചതുരശ്ര അടിയിലെ യൂട്ടിലിറ്റി ഏരിയ എന്നിവയാണ് സവിശേഷതകൾ.
സംസ്ഥാന സർക്കാറിന്റെ ബൃഹത് പദ്ധതി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ കിൻഫ്രയുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ കാക്കനാടിന്റെ വികസനപട്ടികയിൽ ഒരിടം കൂടിയാകും ഐ.ഇ.സി.സി. ഇൻഫോപാർക്ക് എക്സ്പ്രസ്സ്‌വേയിൽ ഇൻഫോപാർക്ക് സൗത്ത് ഗേറ്റിന് സമീപമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സീപോർട്ട് എയർപോർട്ട് റോഡിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരവും, ഇൻഫോപാർക്ക് എക്സ്പ്രസ്സ് വേ, രണ്ടാം ഘട്ടത്തിലെ നിയുക്ത മെട്രോ സ്റ്റേഷൻ എന്നിവ പദ്ധതിയുടെ മാറ്റുകൂട്ടും. സംസ്ഥാനത്തെ കാർഷിക, വ്യവസായ, വാണിജ്യ മേഖലകളിൽ പുത്തൻ ആശയങ്ങൾക്കും കൂട്ടായ്മകൾക്കും വേദിയാവുന്നതോടൊപ്പം രാജ്യാന്തര – അന്താരാഷ്ട്ര നിലവാരത്തിൽ പുത്തൻ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.