കളമശ്ശേരി : കളമശ്ശേരി മെഡിക്കൽ കോളജിലും നിയമന വിവാദം. കോവിഡിന്റെ മറവിൽ 200ലധികം നിയമനം നടന്നതായി ആരോപണം. ആശുപത്രി വികസന സമിതി യോഗത്തിന്റെ തീരുമാനം മറികടന്ന് നിയമനം നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ സി.പി.ഐ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കാലടി സര്‍വകലാശാലയിലും വീണ്ടും നിയമന വിവാദം ഉയര്‍ന്നിരിക്കുകയാണ്. ഇടത് സഹയാത്രികയായ ഡോക്ടർ സംഗീതക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം പരവൂർ ഏരിയ സെക്രട്ടറി എറണാകുളം ജില്ലാ കമ്മിറ്റിക്ക് കത്തയച്ചു. മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമിക്കണമെന്നാണ് ശുപാർശ. ധീവര സംവരണത്തില്‍ സംഗീതക്ക് യൂണിവേഴ്സിറ്റിയില്‍ ജോലി ലഭിച്ചു.
അതേസമയം യൂണിവേഴ്സിറ്റികളും കോളജുകളും നിയമന റോസ്റ്റർ പരസ്യപ്പെടുത്തണമെന്ന് യുജിസി സർക്കുലർ ഇറക്കി. സംവരണ ഒഴിവുകള്‍ കണ്ടെത്തി നികത്തണം. സംവരണ ഒഴിവുകള്‍ മനസിലാക്കാന്‍ കഴിയും വിധം നിയമന റോസ്റ്റർ പരസ്യപ്പെടുത്തണം. നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം ഒന്നിനാണ് യുജിസി പുതിയ സർക്കുലർ അയച്ചത്.