കൊച്ചി: മാസങ്ങളായി കോവിഡ് ചികിത്സാകേന്ദ്രം മാത്രമായി പ്രവര്‍ത്തിക്കുന്ന എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ നടപടികള്‍ ഊര്‍ജിതം.
ഫെബ്രുവരി ആദ്യവാരത്തോടെ കോവിഡ് ഇതര രോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കും ഒന്നുപോലെ ചികിത്സ കിട്ടുന്ന സ്ഥാപനമായി ആശുപത്രി മാറുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ എം.ബി.ബി.എസ് ക്ലാസുകളും പൂര്‍ണതോതില്‍ പുനരാരംഭിക്കും. ഹൗസ് സര്ജന്മാര് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് കളക്ടര്‍ ഇടപെട്ട് മെഡിക്കല്‍ കോളജില്‍ കോവിഡ് ഇതര രോഗികള്‍ക്ക് ഒ.പി പുനരാരംഭിച്ചത്.
എന്നാല്‍ കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാത്തത് സാധാരണക്കാരായ രോഗികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കാത്ത്ലാബ്, ഡയാലിസിസ് മെഷീനുകള്‍, സി.ടി സ്കാന്‍, എം.ആര്.ഐ സ്കാന്‍ എന്നിവ രോഗികള്‍ക്ക് പ്രയോജനപ്പെടാത്ത അവസ്ഥയാണ്. ഇതുമൂലം അവസാന വര്‍ഷ വിദ്യാര്‍ഥികളുടേത് ഒഴികെ എം.ബി.ബി.എസ് ക്ലാസുകള്‍ ആരംഭിച്ചിരുന്നില്ല.
വിദ്യാര്‍ഥി പ്രതിനിധികള്‍, ഹൗസ് സര്ജന്മാര് എന്നിവരെയും പി.ടി.എയെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണമെന്ന കളക്ടറുടെ നിര്‍ദേശം നടപ്പാകാത്തതിനെ തുടര്‍ന്ന് ഹൗസ് സര്‍ജന്‍സ് അസോസിയേഷന് കഴിഞ്ഞദിവസം പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്റും വിഷയത്തില്‍ ഇടപെട്ടു.
തുടര്‍ന്നാണ് നടപടികള്‍ ദ്രുതഗതിയിലായത്. മെഡിക്കല്‍ കോളജില്‍ പുതിയ ഐ.സി.യുവിന്റെ പണികള്‍ പുരോഗമിക്കുകയാണ്. ആലുവ ആശുപത്രിയില്‍ കൂടി ഐ.സി.യു സജ്ജമാകുന്നതോടെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം പൂര്‍ണതോതിലാകും. കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍നിന്ന് കോവിഡ് രോഗികളെ മാറ്റാനും ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ സെന്റര്‍ വീണ്ടും മെഡിക്കല്‍ കോളജ് കാമ്പസിലേക്ക് കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.