കോന്നി : സ്ഥിരം അപകട മേഖലയായി മാറുകയാണ് കലഞ്ഞൂർ കുടുത്ത ജംഗ്ഷൻ. കലഞ്ഞൂരിൽ നിന്നും കുടുത്ത ഭാഗത്തേക്കും ഇളമണ്ണൂർ ഭാഗത്തേക്കും റോഡ് രണ്ടായി പിരിയുന്ന ജംഗ്ഷൻ ആണ് ഇത്. റോഡുകൾ സംഗമിക്കുന്ന ഭാഗമായതിനാലും വളവുകൾ ഉള്ളതിനാലും എതിരെ വരുന്ന വാഹനങ്ങൾ കാണുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഈ ഭാഗത്ത് റിഫ്ളക്ടറുകൾ സ്ഥാപിക്കണം എന്ന നാട്ടുകാരുടെ ആവശ്യവും നടപ്പായിട്ടില്ല. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ ആണ് ഈ ഭാഗത്ത് അപകടത്തിൽ പെട്ടിട്ടുള്ളത്.
ആധുനിക നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ച റോഡ് ആയതിനാൽ വളരെ വേഗതയിലാണ് ഇളമണ്ണൂർ ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്ത് നിന്നും വാഹനങ്ങൾ വരുന്നത്. റോഡിലെ വളവുകൾ തിരിച്ചറിയാൻ ആവശ്യമായ സൂചനാ ബോർഡുകൾ ഇല്ലാത്തതും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ ഭാഗത്ത് അപകടങ്ങൾ കുറക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. മാർച്ച് 22 നാണ് ഇവിടെ കാറും ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയായി മാറുന്ന ഈ ഭാഗത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുക മാത്രമാണ് അപകടങ്ങൾ കുറക്കുവാൻ ഉള്ള ഏക പോംവഴി.





























