കലഞ്ഞൂർ : 2018 ഒക്ടോബറിലാണ് ഇളമണ്ണൂർ-കലഞ്ഞൂർ-പാടം റോഡ് നിർമാണം തുടങ്ങിയത്. 18 മാസത്തിനകം റോഡ് നിർമാണം പൂർത്തിയാക്കണമെന്നതായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ റോഡ് നിർമാണത്തിന്റെ ഭാഗമായി ആദ്യം തുടങ്ങിയത് കലഞ്ഞൂർ ജംഗ്ഷന് സമീപത്തുള്ള വലിയപാലം പുതുക്കി നിർമിക്കലായിരുന്നു. ഈ നിർമാണം വൈകിയതും ഫലപ്രദമായ രീതിയിൽ പരിചയമുള്ള പണിക്കാരെ നിയോഗിക്കാത്തതും കലഞ്ഞൂരിലെ പാലം പണി വലിയരീതിയിൽ വൈകുന്നതിന് കാരണമായി. ഇതിനൊപ്പം വാഴപ്പാറ പാലവും പൊളിച്ച് പണിയുന്നതിന് ഇളക്കിയിടുകയും ചെയ്തു. രണ്ടിടത്തുമായി വളരെ കുറച്ച് ആളുകളെ മാത്രം പണികൾക്കായി വിനിയോഗിച്ചതാണ് നാട്ടുകാർ ആദ്യം പരാതിയായി പറഞ്ഞത്.
നിരവധി തവണ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടും ഈ പരാതി പറയുകയും ചെയ്തു. ഇതും ഉദ്യോഗസ്ഥർ വേണ്ടവിധത്തിൽ ഗൗരവകരമായി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പാടം വരെയുള്ള റോഡിൽ പരിശോധന നടത്തിയത്. അടിയന്തിരമായി റോഡ് നിർമാണം പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശവും അന്ന് നൽകിയിരുന്നു. എന്നാൽ കരാറുകാരൻ ഈ പറഞ്ഞ തീയതിയിലും റോഡ് നിർമാണത്തിന്റെ പകുതിഭാഗം പോലും തീർക്കാതെ വന്നപ്പോഴാണ് നിരവധി നോട്ടീസുകൾ ഇതുമായി കരാറുകാരന് നൽകിയതും പിന്നീട് ഇദ്ദേഹത്തെ കരിമ്പട്ടികയിലാക്കിയതും. കരാറുകാരനെ കരിമ്പട്ടികയിലാക്കിയതോടെയാണ് റോഡ് നിർമ്മാണം നിലച്ചത്. പിന്നീട് നാട്ടുകാരുടെ വലിയ പ്രതിഷേധത്തെ തുടർന്ന് ബാക്കിയുള്ള റോഡ് നിർമാണത്തിനായി നിരവധിതവണ ഇ-ടെൻഡറും വിളിച്ചുവെങ്കിലും ആരും എടുക്കാനും തയ്യാറായിട്ടില്ല.





























