കൽപ്പറ്റ : വയനാട് കള്ളാടിയില്‍ തുരങ്കപാത നിര്‍മ്മാണ മേഖലയോട് ചേര്‍ന്നുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമായ ദുരന്തമെന്നാണ് സർക്കാരിൻ്റെ പ്രാഥമിക വിലയിരുത്തലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംഭവത്തിൽ കരാർ കമ്പനിക്ക് വീഴ്ച സംഭവിച്ചെങ്കിൽ കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും. ഇക്കാര്യത്തെക്കുറിച്ചുള്ള ആലോചനകൾ നടക്കുകയാണെന്നും സ്പീക്കർ പറഞ്ഞു. അപകടം ഒഴിവാക്കാൻ മൂന്ന് തവണ ഔദ്യോഗികമായി ഉത്തരവ് നൽകിയിട്ടും ബന്ധപ്പെട്ട കമ്പനി മണ്ണ് മാറ്റാൻ തയ്യാറായില്ലെന്ന് സ്‌പീക്കർ പറഞ്ഞു. മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ട് പോലും കമ്പനി അധികൃതർ ഇത് അവഗണിക്കുകയായിരുന്നു. ദുരന്തത്തെക്കുറിച്ച് എല്ലാ രീതിയിലുമുള്ള സമഗ്ര അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്ന കാര്യം അന്വേഷണപരിധിയിൽ വരും.
അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തുരങ്കപാത സാധ്യമാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ വിവാദങ്ങൾക്കല്ല പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽപ്പെട്ട മനുഷ്യരെ എത്രയും വേഗം രക്ഷപ്പെടുത്തുക എന്നതാണ് സർക്കാരിൻ്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. അതിനു വേണ്ടിയുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. ഇടുക്കിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.






























