തിരുവനന്തപുരം : ആനക്കാംപൊയിൽ–കള്ളാടി തുരങ്കപ്പാതയുടെ ഡിസൈനിലും പിഴവുകൾ. തുരങ്കം ആരംഭിക്കുന്ന ഭാഗത്ത് മണ്ണ് ഇടിയാതിരിക്കാൻ നിർമിക്കുന്ന ഷോർട്ക്രീറ്റ് അശാസ്ത്രീയമാണെന്നും തുടർച്ചയായി മഴ ലഭിക്കുന്ന കേരളത്തിലെ മലനിരകൾക്കു യോജിച്ചതല്ല ഈ ഡിസൈൻ എന്നും പദ്ധതി പ്രദേശം പരിശോധിച്ച ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും (ജിഎസ്ഐ) ടുമാസ് എന്ന കൺസൽറ്റൻസിയുടെയും സംയുക്ത സംഘം പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. ‘മനുഷ്യനിർമിത ദുരന്തമാണ് സംഭവിച്ചത്. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിടുന്നതു കാരണം അപകടം നടക്കുമെന്ന സൂചന കരാറുകാരുടെ മീറ്റിങ്ങിൽ ഉൾപ്പെടെ നൽകിയിരുന്നു. അതിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിലുണ്ടായ പാളിച്ചകൾ സർക്കാർ പരിശോധിക്കും’ മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു.
മഴക്കാലത്ത് ഇവിടെ ജോലിചെയ്യാൻ പാടില്ലെന്നും വെള്ളം ഒഴുകിപ്പോകാനുള്ള ശാസ്ത്രീയ സംവിധാനം വേണമെന്നും ജൂൺ 14ന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിൽ വിള്ളലുള്ള ഭാഗം നന്നായി സിമന്റ് ഉപയോഗിച്ച് ഷോർട്ക്രീറ്റും മറ്റു ഭാഗങ്ങൾ സിമന്റിങ്ങും ചെയ്ത് വെള്ളം ഇറങ്ങാത്തവിധം സംരക്ഷണം നൽകണം. ഭൗമ സാങ്കേതിക വിദഗ്ധരുമായി ആലോചിച്ച് ഡിസൈനിൽ മാറ്റം വരുത്തിയില്ലെങ്കിൽ പെട്ടെന്നുള്ള മലയിടിച്ചിലിനു കാരണമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.






























