തിരുവനന്തപുരം : പിടികിട്ടാപ്പുള്ളിയെ കീഴ്പ്പെടുത്തുന്നതിടെ തിരുവനന്തപുരം പാരിപ്പള്ളിയിൽ നാലു പോലീസുകാർക്ക് കുത്തേറ്റതിനെക്കുറിച്ച് കല്ലമ്പലം എസ്ഐ ആര്‍ ജയൻ. പാരിപ്പള്ളിയിലെ കല്ലമ്പലം സ്റ്റേഷനിലെ നാലു പോലീസുകാരെ ചൊവ്വാഴ്ചയാണ് കൊടുംക്രിമിനലായ അനസ് കുത്തിപരിക്കേല്‍പ്പിച്ചത്. തലനാരിഴയ്ക്കാണ് അനസിന്‍റെ കത്തിമുനയില്‍ നിന്ന് പോലീസുകാർ രക്ഷപ്പെട്ടത്. പോലീസുകാരെ കൊല്ലാനായിരുന്നു അനസിന്‍റെ പദ്ധതിയെന്ന് പരിക്കേറ്റ എസ്ഐ ആര്‍ ജയൻ മാധ്യമങ്ങളോട് പറഞ്ഞു. ജയനൊപ്പം പരിക്കേറ്റ നാല് പോലീസുകാര്‍ ഇപ്പോഴും ചികിത്സയിലാണ്. ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതുള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയായ അനസ് പിടികിട്ടാപ്പുള്ളിയാണ്.
മുങ്ങി നടക്കുന്ന ഗുണ്ടകളെ പിടിക്കുന്നതിൻെറ ഭാഗമായി കല്ലമ്പലം പോലീസിൽ രൂപീകരിച്ച സംഘത്തിലെ പോലീസുകാരാണ് അനസിനെ പിടികൂടാൻ ചൊവ്വാഴ്ച്ച വൈകുന്നേരമെത്തിയത്. പാരിപ്പള്ളിയിലെ ഒരു ബാറിൽ അനസ് എത്തുന്നവെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ മഫ്തിയിൽ പോലീസുകാർ വളഞ്ഞു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ അനസ് ഓടി. പിന്നാലെ ഓടി പിടികൂടിയ പോലീസുകാരെ അനസ് കത്തിയെടുത്ത് കുത്തി. ശ്രീജിത്ത്, വിനോദ്, ചന്തു, ജയൻ എന്നീ പോലീസുകാർക്കാണ് കുത്തേറ്റത്.
ശ്രീജിത്തിന്‍റെ നടുവിനും വിനോദിൻെറ തോളിനുമാണ് കുത്തേറ്റത്. പരിക്കേറ്റ പോലീസുകാർ തന്നെ അനസിനെ തടഞ്ഞുനിർത്തി. കൂടുതൽ പോലീസും സ്ഥലത്തെത്തി. മൂന്നു പോലീസുകാരെ കിംസിലും വിനോദിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഉന്നത പോലീസുദ്യോഗസ്ഥർ ആശുപത്രിയിലെത്തി. പിടികൂടിയ അനസിനെ കല്ലമ്പലം പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ മയക്കുമരുന്നിന് അടിയമയാണെന്ന് പോലീസ് പറഞ്ഞു.































