തൃശ്ശൂര്‍ : അനുയോജ്യമല്ലാത്ത കുർത്ത മാറ്റി നല്കിയില്ലെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ തൃശൂർ പാലസ് റോഡിലെ കല്യാൺ സിൽക്സ് കുർത്തയുടെ വിലയായ 660 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നല്കുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശൂർ തളിക്കുളം സ്വദേശികളായ വല്ലത്ത് വീട്ടിൽ സീന, ഭർത്താവ് രഞ്ജിത്തു് കുമാർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് വിധി. സീന, ഭർത്താവിന് വേണ്ടി ഒരു കുർത്ത കല്യാൺ സിൽക്സില്‍ നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ ഭർത്താവ് ഒപ്പമുണ്ടായിരുന്നില്ല. കൊണ്ടുപോയി നോക്കി പാകമായില്ലെങ്കില്‍ മാറ്റിയെടുക്കുവാൻ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ മാറ്റിയെടുക്കാമെന്ന് സ്ഥാപനം ഉറപ്പുനല്‍കിയിരുന്നു.
വീട്ടിൽ ചെന്ന് ഇട്ട് നോക്കിയപ്പോൾ ഭര്‍ത്താവിന് യോജിച്ചതായിരുന്നില്ല വാങ്ങിയ കുര്‍ത്ത. അടുത്തദിവസം ഈ കുര്‍ത്ത കല്യാൺ സിൽക്സില്‍ മടക്കി നല്‍കി മറ്റൊന്ന് മാറ്റി നൽകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ പറ്റില്ലെന്ന മറുപടിയാണ് ഉണ്ടായത്. തന്നെയുമല്ല വാങ്ങിയപ്പോള്‍ നല്‍കിയ ബില്‍ മാഞ്ഞുപോകുന്നതും ആയിരുന്നു. കല്യാൺ സിൽക്സിന്റെ ധിക്കാരപരമായ നടപടിക്കെതിരെ നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയായിരുന്നു.
എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ മാരായ ശീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി കുർത്തയുടെ വിലയായ 660 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും തൃശൂർ പാലസ് റോഡിലെ കല്യാൺ സിൽക്സ് ട്രിച്ചൂർ (പി) ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ നല്കുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. മാഞ്ഞു പോകാത്തതും ഉൽപ്പന്നം തിരിച്ചെടുക്കുന്നതു് സംബന്ധമായതും മാറ്റി നൽകുന്നത് സംബന്ധമായതുമായ നിലപാട് വ്യക്തമാക്കുന്ന ബിൽ നൽകണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി.





























