ഭോപ്പാൽ: കൊറോണയുടെ ഇന്ത്യൻ വകഭേദമെന്ന പ്രചാരണത്തിനെതിരെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ കമൽനാഥിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആസൂത്രിത നീക്കത്തിലൂടെ ചില മാധ്യമങ്ങളും നേതാക്കളും ഇല്ലാത്ത ഇന്ത്യൻ വകഭേദമെന്നു പ്രചാരണം നടത്തുകയാണെന്ന വാദം നിലനിൽക്കെയാണ് കമൽനാഥിന്റെ പരാമർശം. B.1.617 ഇന്ത്യയുടെ വകഭേദമാണെന്നാണ് കമൽനാഥിന്റെ കണ്ടുപിടിത്തം.
ബി.ജെ.പി ഭോപ്പാൽ ജില്ല പ്രസിഡന്റ് സുമിത് പചോരിയുടെ പരാതിയിലാണ് കമൽനാഥിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരാതിയിൽ മന്ത്രിയായ വിശ്വസ് സാരംഗും എം.എൽ.എ രാമേശ്വർ ശർമയും മറ്റു ബി.ജെ.പി നേതാക്കളും ഒപ്പിട്ടിരുന്നു. വിർച്വൽ മാധ്യമ കൂടിക്കാഴ്ചയിൽ കമൽനാഥ് ‘കൊറോണയുടെ ഇന്ത്യൻ വകഭേദം’ എന്ന് ഉപയോഗിച്ചു.
ഈ പരാമർശം ഇന്ത്യയെ മോശമായി ചിത്രീകരിക്കും. കൂടാതെ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുമെന്നും പരാതിയിൽ പറയുന്നു. ഇത്തരത്തിൽ രാജ്യത്തിനെതിരെ മറ്റു രാജ്യക്കാരും പ്രതികരിക്കാൻ ഇടയായെന്നും പരാതിയിൽ പറയുന്നു.
കമൽനാഥിന്റെ പ്രതികരണം വ്യത്യസ്തമാണ്. ‘ലോകമെമ്പാടും ഇന്ത്യക്ക് മോശം പേര് ലഭിച്ചു. ഇത് ചൈനയിൽനിന്നുള്ള ഒരു വൈറസാണ്. ഇപ്പോൾ അതിനെ വിളിക്കുന്നത് ഇന്ത്യൻ വകഭേദമെന്നും. നിരവധി പ്രധാനമന്ത്രിമാരും പ്രസിഡൻറുമാരും ഇന്ത്യൻ വകഭേദമെന്ന് വിളിക്കുന്നു. ഇന്ത്യക്കാർക്ക് തൊഴിലെടുക്കാനോ പഠിക്കാനോ വിദേശത്തേക്ക് പോകാൻ കഴിയുന്നില്ല, കാരണം അവർ ഇന്ത്യക്കാരായതു കൊണ്ടു തന്നെ’ എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.
കമൽനാഥിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കോൺഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കമൽനാഥ് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും സമാധാനം തകർക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ബി.ജെ.പിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൊറോണയെ നേരിടാൻ പ്രധാനമന്ത്രിയും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ ഒത്തുചേർന്നു പ്രവർത്തിക്കുമ്പോൾ കോൺഗ്രസ് തറ രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി ആരോപിച്ചു.