പയ്യന്നൂർ : പരിസ്ഥിതിക്ക് യാതൊരു ദോഷവും വരുത്താതെ സഞ്ചാരികളെ ആകർഷിച്ച് കാനായി കാനം. കാനത്തിന്റെ തെളിനീരൊഴുക്കിൽ ഉല്ലസിക്കാനും അപൂർവ സൗന്ദര്യം നുകരാനും സഞ്ചാരികളെ കാത്ത് കാനം ഒരുങ്ങി. ദിനംപ്രതി നൂറുകണക്കിനാളുകൾ എത്തുന്ന കാനം സംസ്ഥാന സർക്കാറിന്റെ വിനോദ സഞ്ചാര കുതിപ്പിന് പുത്തനുണർവാണേകുക.
പയ്യന്നൂരിൽനിന്ന് പത്ത് കിലോമീറ്റർ ദൂരത്തിൽ കോറോം എൻജിനീയറിങ് കോളേജിന് സമീപത്താണ് കാനായി കാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. സഞ്ചാരികളുടെ മനസ്സിനെ ആനന്ദഭരിതമാക്കുന്ന ഉല്ലാസകേന്ദ്രമാണിത്. കിലോമീറ്ററുകളോളം ചെങ്കൽ പാറകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന കാനായി കാനം ഉത്ഭവിക്കുന്നത് വിശാലമായ പാറപ്പരപ്പിൽനിന്നാണ്. കാടിന്റെ കുളിരും വെള്ളച്ചാട്ടത്തിന്റെ വശ്യതയുമാണ് സഞ്ചാരികളെ കാനത്തേക്ക് ആകർഷിക്കുന്ന മുഖ്യ ഘടകങ്ങൾ. അപൂർവങ്ങളായ സസ്യങ്ങളാലും ജീവ വർഗങ്ങളാലും സമ്പന്നമാണിവിടം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദൃശ്യവിരുന്ന് ആസ്വദിക്കാൻ ദിവസേന നിരവധിപേരാണെത്തുന്നത്.
കാനം ഉൾപ്പെടുന്ന പ്രദേശങ്ങളെ വേലികെട്ടി സംരക്ഷിക്കാനും പ്രകൃതിസൗന്ദര്യം നഷ്ടപ്പെടുത്താതെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് പയ്യന്നൂർ നഗരസഭ. ജലസാന്നിധ്യം ഇല്ലാതാക്കുന്ന ക്വാറികളെ നിയന്ത്രിക്കാനുള്ള കർശന നടപടി കൈക്കൊണ്ടാൽ കാനം വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടുമെന്ന കാര്യത്തിൽ സംശയമില്ല. കാനം ഒഴുകുന്ന സമീപപ്രദേശങ്ങൾ സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുകയും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നത് കൂടുതൽ വിനോദ സഞ്ചാരികളെ ഇവിടത്തേക്ക് ആകർഷിക്കും.