റാന്നി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റി ഇട്ടിയപ്പാറയില്‍ നടത്തിയ കാനം രാജേന്ദ്രന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളിൽ പതറാതെയും തളരാതെയും പാർട്ടിയെ നയിച്ച കാനം രാജേന്ദ്രൻ സമാനതകളില്ലാത്ത നേതൃപാടവത്തിനുടമയായിരുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രത്യേകതയെന്തെന്ന് പാർട്ടി കൈക്കൊണ്ട നിലപാടുകളിലൂടെയും കേരളം അനുഭവിച്ചറിഞ്ഞതാണ്. കരുത്തുറ്റ നേതൃത്വം എന്താണെന്ന് കാനം തന്റെ പ്രവർത്തനത്തിലൂടെ കാട്ടിക്കൊടുത്തപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആ നേതൃത്വത്തിനു കീഴിൽ വലിയ മുന്നേറ്റം നടത്താനായി. കേരളം കണ്ട പ്രഗത്ഭ ട്രേഡ് യൂണിയൻ നേതാക്കളിലൊരാളായിരുന്ന കാനം. അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് കേരളത്തിൽ അനേകായിരങ്ങളുടെ ജീവിതത്തിന് കരുത്തു പകർന്നത് വിസ്മരിക്കാൻ കഴിയുന്നതല്ലെന്നും അദേഹം പറഞ്ഞു.
നന്നേ ചെറു പ്രായത്തിൽ പൊതുപ്രവർത്തനരംഗത്തും വിദ്യാർത്ഥി, യുവജന, പാർട്ടി രംഗത്തും നേതൃനിരയിലെത്തിയ കാനത്തിന്റെ നേതൃപാടവം നിരവധി തലമുറകളെ ആകർഷിച്ചതും ശ്രദ്ധേയവുമാണെന്ന് റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു. മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ അനിത അനില്‍ കുമാര്‍, ബിന്ദു റെജി, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, സി.പി.എം പഴവങ്ങാടി ലോക്കല്‍ സെക്രട്ടറി കെ.കെ സുരേന്ദ്രന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സിബി താഴത്തില്ലത്ത്, കേരള കോണ്‍ഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡന്‍റ് ആലിച്ചന്‍ ആറൊന്നില്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സമദ് മേപ്രത്ത്, ജനതാദള്‍(എസ്) ജില്ലാ വൈസ് പ്രസിഡന്‍റ് പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ എം.വി പ്രസന്നകുമാര്‍, ലിസി ദിവാന്‍, മണ്ഡലം സെക്രട്ടറിയേറ്റംഗം വി.ടി.ലാലച്ചന്‍, മണ്ഡലം കമ്മറ്റിയംഗങ്ങളായ പി.എസ് സതീഷ് കുമാര്‍, ജോര്‍ജ് മാത്യു,ജോയി വള്ളിക്കാല, കെ.കെ വിലാസിനി, തെക്കേപ്പുറം വാസുദേവന്‍, എ.ജി ഗോപകുമാര്‍,വിപിന്‍ പൊന്നപ്പന്‍, പി അനീഷ് മോന്‍ എന്നിവര്‍ അനുശോചിച്ചു






























