തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ കുറ്റം തെളിഞ്ഞപ്പോൾ പിഴയൊടുക്കി കല്യാണത്തിനെത്തിയ സംഘം. തൃക്കരിപ്പൂരിലെ ഇളമ്പച്ചിയിലാണ് സംഭവം. പ്രദേശത്തെ വിവാഹത്തിൽ പങ്കെടുക്കാൻ മലപ്പുറം മേഖലയിൽനിന്നു ടൂറിസ്റ്റ് ബസിൽ വന്നവരാണ് കിണറ്റിൽ മാലിന്യം കലർത്തിയത്. പരിസരത്തെ മിനി എസ്റ്റേറ്റിലെ തൊഴിലാളികൾ ഉപയോഗിക്കുന്ന കിണറാണിത്. വിവാഹസ്ഥലത്തുനിന്നു വാങ്ങിയ ഭക്ഷണം ബസിൽവച്ചു കഴിച്ചശേഷം അവശിഷ്ടം 2 ചാക്കുകളിലാക്കി കെട്ടിവച്ചു. രാത്രിയോടെ ചാക്കുകെട്ടുകൾ കിണറ്റിൽ തള്ളി.
ഭക്ഷണാവശിഷ്ടങ്ങൾ കിണറിന്റെ പരിസരത്ത് ചിതറിയതുകണ്ട നാട്ടുകാർ, പരിശോധന തുടർന്നപ്പോഴാണ് കിണറ്റിലെ മാലിന്യച്ചാക്കുകൾ കണ്ടത്. സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ രാത്രി 7.20നു ബസിന്റെ ലഗേജ് കാബിൻ തുറക്കുന്നതും ചാക്കുകെട്ടുകൾ കിണറ്റിൽ തള്ളുന്നതും കണ്ടെത്തി. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് തൃക്കരിപ്പൂർ പഞ്ചായത്ത് അധികൃതർ പിഴ ചുമത്തി.






























