കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.ഇഡിയുടെ ആരോപണങ്ങള്‍ ജനങ്ങള്‍ ചവറ്റുകൊട്ടയിലിടും. ഇഡിയില്‍ നിന്ന് തനിക്ക് ഒരു കത്തും ലഭിച്ചിട്ടില്ല. എല്ലാം അറിഞ്ഞത് മധ്യമങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.’വ്യക്തിപരമായ വിഷയങ്ങള്‍ ഞാന്‍ പറയാറില്ല. എനിക്ക് നേരെയുള്ള കടന്നാക്രമണം പുതിയതല്ല. അതും പത്രസമ്മേളനത്തില്‍ പറയാറില്ല. സിപിഎം സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലത്തും മുമ്പും കടന്നാക്രമണം ഉണ്ടായിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ എല്ലാം എനിക്ക് എതിരെയല്ല, പ്രസ്ഥാനത്തിന് നേരയാണെന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്,’ എന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
ചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും കടന്നാക്രമണം വിജയിച്ചിട്ടില്ല. പിന്നില്‍ പ്രവര്‍ത്തിച്ചവരും വിജയിച്ചിട്ടില്ല. പ്രസ്ഥാനത്തെ തളര്‍ത്താനും കഴിഞ്ഞിട്ടില്ല. ഇനിയും പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന ദുര്‍മോഹം ഉണ്ടെങ്കില്‍ അവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു. അതിജീവിച്ച് പ്രസ്ഥാനം മുന്നോട്ട് പോകും. എന്നാല്‍ ബിരിയാണി ചെമ്പിലെ സ്വര്‍ണക്കടത്ത് ആരോപണം ഹീനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇഡി ഉയര്‍ത്തുന്ന ആരോപണത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നു. യാതൊരു സേവനവും ലഭിക്കാതെ സിഎംആര്‍എല്ലിന് പണം നല്‍കിയെന്നാണ് ഇഡി നേരത്തെ പറഞ്ഞത്. ഇപ്പോള്‍ അതില്‍ മാറ്റം വന്നു. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയെന്നാണ് ഇഡി ഇപ്പോള്‍ പറയുന്നത്. ഒരേ ഇടപാടിനെ കുറിച്ച് ഒരേ അന്വേഷണ സംവിധാനം വ്യത്യസ്ത വാദങ്ങളാണ് ഉയര്‍ത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ സിഎംആര്‍എല്ലിന് വഴിവിട്ട് ഒരു സഹായവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.































