ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി ദക്ഷിണ കന്നഡ മുൻ ഡെപ്യൂട്ടി കമ്മീഷണറും കർണാടക സർക്കാർ സെക്രട്ടറിയുമായിരുന്ന റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വോട്ടർ പട്ടികയിലെ പേരിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ഇത് തിരുത്തുന്നതിനായി അനുബന്ധ രേഖകളുമായി ഈ മാസം 29ന് രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് 12നും ഇടയിൽ മൈസൂരു സെന്റ് ഫിലോമിന കോളജിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. കാസർഗോഡ് അഡൂർ സ്വദേശിയായ ഇബ്രാഹിം കഴിഞ്ഞ ആറ് വർഷമായി മൈസൂരുവിലാണ് താമസം. മൈസൂരുവിലെ നരസിംഹരാജ നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് ഇബ്രാഹിം.
2003 മുതൽ 2006 വരെ മൈസൂരു കോർപറേഷൻ കമ്മീഷണറായി പ്രവർത്തിച്ച അദ്ദേഹം നഗരത്തിന്റെ മുഴുവൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായും ചുമതല വഹിച്ചിരുന്നു. 2013 മുതൽ 2016 വരെ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്. തനിക്ക് ഇത്തരത്തിൽ ഒരു നോട്ടീസ് ലഭിച്ചതിലുള്ള അതൃപ്തിക്കൊപ്പം, എസ്ഐആർ നടപടിയുടെ പേരിൽ പൗരന്മാർക്കിടയിൽ സൃഷ്ടിക്കുന്ന ഭീഷണിയുടെ അന്തരീക്ഷം ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇബ്രാഹിം പ്രതികരിച്ചു. തെറ്റായ വിവരങ്ങൾ നൽകിയാൽ ജയിലിൽ പോകേണ്ടിവരുമെന്ന മുന്നറിയിപ്പ് ഉൾപ്പെടെ, എസ്ഐആറിലെ കർശന നിർദേശങ്ങൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യമായ ഭയം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
30 വർഷത്തെ പൊതുസേവനത്തിനിടെ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ, മൈസൂരു കോർപറേഷൻ കമ്മീഷണർ, വിവിധ വകുപ്പുകളുടെ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച തനിക്ക് ഇത്തരമൊരു നോട്ടീസ് ലഭിച്ചത് ഭരണസംവിധാനത്തിലെ സാങ്കേതിക വൈരുധ്യമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പോലും ഇത്തരത്തിലുള്ള നോട്ടീസുകൾ ലഭിക്കുന്ന സാഹചര്യത്തിൽ സാധാരണ പൗരന്മാർക്ക് എത്രത്തോളം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
































