കാബൂൾ : അഫ്ഗാനിസ്താനിലെ കാണ്ഡഹാറിൽ സംഗീതവും ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദത്തിനും താലിബാൻ വിലക്കേർപ്പെടുത്തി. ഓഗസ്റ്റ് 15 ന് താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടിക്കിയതിന് പിന്നാലെ ചില ചാനലുകൾ അവരുടെ വനിതാ ആങ്കർമാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ വിലക്ക് വന്നിരിക്കുന്നത്.
ഇതിനിടെ തലസ്ഥാനമായ കാബൂളിലെ വിവിധ കമ്പനികളും സ്ഥാപനങ്ങളും വനിതാ ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിർദേശിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേ സമയം സ്ത്രീകൾ ജോലി ചെയ്യുന്നതിന് തടസ്സമില്ലെന്നും പെൺകുട്ടികൾക്ക് ഇസ്ലാമിക രീതിയിൽ പഠനം തുടരാമെന്നുമാണ് താലിബാൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. താലിബാൻ ഉറപ്പ് നൽകുമ്പോഴും അവരുടെ ഭരണത്തിൽ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ടുതുടങ്ങി എന്നാണ് പ്രാദേശിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.