പാലക്കാട്: വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം പ്ലാറ്റ്ഫോമിൽ ശനിയാഴ്ച രാവിലെ 8.32നാണ് സംഭവം. പ്ലാറ്റ്ഫോമിന് സമീപം താമസിക്കുന്ന സുധ (40) ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. ഉടൻതന്നെ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി.
ആംബുലൻസ് പൈലറ്റ് ശ്രീവത്സൻ എ.ആർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക എസ് എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് പ്രിയങ്ക അമ്മയും കുഞ്ഞുമായുള്ള പൊക്കുൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് ശ്രീവത്സൻ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രണ്ട് തവണ സുധയ്ക്ക് ജെന്നി അനുഭവപ്പെട്ടെങ്കിലും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക കൃത്യമായ പരിചരണം നൽകി. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.