കണ്ണൂര്‍: നായാട്ടുപാറയിലെ ഡെയറി ഫാമിൽ പശുക്കൾ ചത്ത സംഭവത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പിനോട് റിപ്പോർട്ട് തേടി. ക്ഷീരകർഷകന്‍റെ പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റ മാത്രമല്ല പശുക്കൾക്കു നൽകിയിരുന്നതെന്നും ആവശ്യമായ പരിശോധനയിലൂടെ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുവെന്നും ഫാം സന്ദർശിച്ച കേരള ഫീഡ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കെ.പ്രതീഷിന്‍റെ ഉടമസ്ഥതയിലുള്ള ഏബിൾ ഫാമിലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ കുട്ടികൾ അടക്കം 8 പശുക്കൾ ചത്തത്. നവംബർ 21 ന് ഫാമിൽ കേരള ഫീഡ്സിന്‍റെ 100 ചാക്ക് കാലിത്തീറ്റ ഇറക്കിയിരുന്നു. ഇതു നൽകിയ ശേഷമാണു പശുക്കൾ അവശ നിലയിലായതും പിന്നീടു ചത്തതെന്നുമാണ് ഫാം ഉടമ പറയുന്നത്. കാലിത്തീറ്റ നൽകിയതോടെ, പിന്നീട് ഭക്ഷണം കഴിക്കാതെയാവുകയും ചില പശുക്കളുടെ ആരോഗ്യ നില കൂടുതൽ വഷളാവുകയും ചെയ്തു. കാലിത്തീറ്റ മാറ്റുകയും ചികിത്സ നൽകുകയും ചെയ്തതോടെയാണു ഫാമിലെ മറ്റു പശുക്കൾ രക്ഷപ്പെട്ടത്.ഇതു സംബന്ധിച്ച ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ ഇടപെടല്‍. പ്രതീഷിനോട് ഫോണില്‍ സംസാരിച്ച മന്ത്രി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.ഇന്നലെ രാവിലെ കേരള ഫീഡ്സിൽ നിന്ന് ഡോക്ടർ ഉൾപ്പെടെയുള്ള സംഘം ഫാമിൽ എത്തിയിരുന്നു.
കാലിത്തീറ്റ മാത്രമല്ല പശുക്കൾക്ക് ഭക്ഷണമായി നൽകിയതെന്നും പറമ്പിലെ പുല്ല്, വൈക്കോൽ തുടങ്ങിയവയും നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. വൈക്കോലിൽ പൂപ്പൽ പിടിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ബാക്കി വന്ന കാലിത്തീറ്റ തിരിച്ചെടുത്തിട്ടുള്ളതായും സംഘം വ്യക്തമാക്കി.ചത്ത പശുവിന്‍റെ പോസ്റ്റ്മോർട്ടത്തിനു ശേഷം ആമാശയത്തിൽ നിന്നു ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ കണ്ണൂർ റീജനൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പാലോട് കേന്ദ്ര ലാബിലും ഇതു സംബന്ധിച്ച രാസപരിശോധന നടക്കും. ഇതിന്‍റെ റിപ്പോർട്ട് കിട്ടിയെങ്കിലേ തീറ്റയിൽ വിഷ സാന്നിധ്യം ഉണ്ടായിരുന്നോയെന്നു വ്യക്തമാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.





























