കണ്ണൂർ: തളിപ്പറമ്പിൽ സർക്കാർ ഉടമസ്ഥതയിൽ മൃഗശാലയും ബോട്ടോണിക്കൽ ഗാർഡനും മ്യൂസിയവും വരുന്നു. പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള നാടുകാണി എസ്റ്റേറ്റിലെ 300 ഏക്കർ സ്ഥലത്താണ് മൃഗശാല വരുന്നത്. പ്രാരംഭ പരിശോധനയുടെ ഭാഗമായി ഉന്നത തലസംഘം സ്ഥലം സന്ദർശിച്ചു. മൃഗശാല സ്ഥാപിക്കുന്നതിൻ്റെ പ്രാരംഭ പരിശോധനയ്ക്കായി സ്ഥലം എം എൽ എ എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ സംസ്ഥാന മ്യൂസിയം – മൃഗശാല ഡയറക്ടർ അബു ശിവദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമാണ് നാടുകാണി എസ്റ്റേറ്റ് സന്ദർശിച്ചത്.
മൃഗങ്ങളെ പ്രത്യേക വാഹനങ്ങളിൽ സഞ്ചരിച്ച് സന്ദർശകർക്ക് കാണുവാൻ സാധിക്കുന്ന രീതിയിലുള്ള മൃഗശാലയാണ് പരിഗണിക്കുന്നത്. സ്ഥലം അനുയോജ്യമാണെന്ന് ഉന്നത തല സംഘം വിലയിരുത്തിയതോടെ വളരെ വേഗത്തിൽ ഡി.പി.ആർ തയ്യാറാക്കി മുന്നോട്ട് പോകാനാണ് തീരുമാനം.കൂടുതൽ സ്ഥലത്ത് മരങ്ങൾ നട്ടുപിടിപ്പിച്ച് പ്രകൃതിക്കു കൂടി അനുയോജ്യമായ രീതിയിലായിരിക്കും മൃഗശാല ആരംഭിക്കുക. ഇതോടൊപ്പം ബൊട്ടാണിക്കൽ ഗാർഡൻ, മ്യൂസിയം എന്നിവയും ആരംഭിക്കും. നിർമ്മാണം പൂർത്തിയായാൽ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയായിരിക്കും നാടുകാണിയിലേത്.





























