കണ്ണൂര്‍ : കണ്ണൂരിൽ വീണ്ടും സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുല്ലപ്പറമ്പ് മേഖലയിലാണ് ഇന്ന് കല്ലിടുന്നത്. പ്രതിഷേധിക്കുന്ന നാട്ടുകാരെ അറസ്റ്റുചെയ്തു നീക്കാന്‍ പോലീസ് ശ്രമിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു. നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയാണ്. അതേസമയം പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥര്‍ രണ്ടു വീടുകളില്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ സ്ഥാപിച്ചു. കണ്ണൂർ ധർമടത്തും കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധമുയർന്നു.
കല്ലിടാൻ അനുവദിക്കില്ലെന്നാണു പ്രതിഷേധക്കാരുടെ നിലപാട്. കെ – റെയില്‍ എൻജിനീയർ അരുണിനുനേരെ കയ്യേറ്റമുണ്ടായി. എത്രമാത്രം ഭൂമി ഏറ്റെടുക്കും, ഏത് വഴിയാണ് സിൽവർലൈൻ വരുന്നത്, നഷ്ടപരിഹാരം തുടങ്ങിയ നിരവധി ആശങ്കകൾ ഭൂവുടമകൾക്കുണ്ട്. ഫൗണ്ടേഷൻ പ്രവർത്തികൾ പൂർത്തിയാക്കി നിർമാണം നടക്കുന്ന വീട്ടിലും സിൽവർലൈൻ സർവേ കല്ല് സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമാണ് മുഴുപ്പിലങ്ങാട് ഉൾപ്പെടുന്ന പ്രദേശം. 20 കിമി ഓളം സർവേ കൂടി കഴിഞ്ഞാൽ കണ്ണൂരിലെ സർവേ പൂർത്തിയാവും.