കണ്ണൂർ : സർവകലാശാല വി സി നിയമനത്തിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. വൈസ് ചാൻസലർ ആയി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് നേരത്തെ സിംഗിൾ ബഞ്ച് ശരിവെച്ചിരുന്നു. ഈ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീൽ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അപ്പീലിൽ ഗവർണ്ണർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. നേരത്തെ ഗവർണ്ണറടക്കമുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.
ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചത് സർവകലാശാലാ ചട്ടങ്ങൾ ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടി സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുള്ളത്. വി.സി. പുനർ നിയമനത്തിൽ സെർച്ച് കമ്മിറ്റിയുൾപ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ കണ്ടെത്തൽ. ഇക്കാര്യത്തിൽ മന്ത്ര സ്വജനപക്ഷപാതവും അധികാരം ദുർവിനിയോഗവും നടത്തിയെന്ന് കാട്ടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത നേരത്തെ തളളിയിരുന്നു.