ശ്രീനഗർ : കാർഗിൽ വിജയദിനത്തിൽ പാകിസ്ഥാനു കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അയൽരാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തരത്തിലുള്ള അതിക്രമങ്ങൾക്കും ഊഹിക്കാവുന്നതിലും അപ്പുറമുള്ള മറുപടിയായിരിക്കും ഇന്ത്യ നൽകുകയെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ദ്രാസിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാനുമായി ഇനി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടക്കണമെങ്കിൽ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ‘‘ഇന്ത്യയുടെ ഭാഗമായ, പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന പാക്ക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കും ഇനി ചർച്ചകൾ.
മറ്റൊന്നിനെക്കുറിച്ചും പാക്കിസ്ഥാനുമായി സംസാരിക്കാനില്ല’’– കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ദീർഘകാലമായുള്ള ഔദ്യോഗിക നിലപാട് ആവർത്തിച്ച് രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ ലോകോത്തര നിലവാരത്തിലുള്ള ഡാറ്റ സെന്ററുകൾ നിർമിക്കുമ്പോൾ പാകിസ്ഥാൻ ഭീകരത വളർത്തുന്ന തീവ്രവാദ കേന്ദ്രങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് രാജ്നാഥ് സിങ് പരിഹസിച്ചു. ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച അദ്ദേഹം, ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർക്കും അതിൽ ഏർപ്പെടുന്നവർക്കുമുള്ള ശക്തമായ താക്കീതായിരുന്നു ആ സൈനിക നടപടിയെന്ന് ഓർമിപ്പിച്ചു. ഭീകരവാദത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവരുടെ ഭാവി എന്തായിരിക്കുമെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.






























