തിരുവനന്തപുരം: മലയാളികളുടെ പ്രിയവിഭവങ്ങളായി മാറിയ അൽഫാം, കുഴിമന്തി, കബാബ്, തന്തൂരി ചിക്കൻ എന്നിവയുടെ വില ഉയരാൻ സാധ്യത. ഇവയുടെ പാചകത്തിന് പ്രധാനമായും ഉപയോഗിക്കുന്ന വിറകുകരിയുടെ ലഭ്യത കുറഞ്ഞതും വില കുതിച്ചുയർന്നതുമാണ് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിറകുകരിയുടെ വില കിലോയ്ക്ക് അഞ്ച് മുതൽ എട്ട് രൂപ വരെ വർധിച്ചു. ഇതോടെ പല ജില്ലകളിലും ചില്ലറ വിൽപ്പന വില കിലോയ്ക്ക് 40 രൂപയിലെത്തി. മുന്തിയ ഇനം കരിക്ക് കിലോയ്ക്ക് 50 രൂപ വരെ നൽകേണ്ട സ്ഥിതിയാണുള്ളത്. കരിയുടെ വില വർധിച്ചതോടെ വിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
കേരളത്തിൽ ഉപയോഗിക്കുന്ന വിറകുകരിയുടെ ഏകദേശം 80 ശതമാനവും എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള കരിയുടെ വരവിൽ വലിയ കുറവുണ്ടായതോടെ വിപണിയിൽ ക്ഷാമം രൂക്ഷമായി. ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് കരി എത്തുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് വിറകുകരിയുടെ ഉപയോഗം കൂടുതലുള്ളത്. എറണാകുളം ജില്ലയിൽ മാത്രം പ്രതിമാസം ഏകദേശം 50 ടൺ കരി ആവശ്യമായി വരുന്നുണ്ടെന്നാണ് വിതരണ മേഖലയിലുള്ളവർ പറയുന്നത്.
പാചകവാതക വില വർധിച്ചതോടെ ഹോട്ടലുകളും മറ്റ് ഭക്ഷ്യവ്യവസായ സ്ഥാപനങ്ങളും ഗ്യാസിന് പകരം വിറകിനെ ആശ്രയിക്കാൻ തുടങ്ങിയതാണ് കരി വിപണിയിലെ പ്രതിസന്ധിക്ക് മറ്റൊരു കാരണം. വിറകിന് ആവശ്യകത കൂടിയതോടെ, അത് കരിയാക്കി മാറ്റുന്നതിന് പകരം നേരിട്ട് വിറകായി വിൽക്കുന്നതാണ് പലർക്കും കൂടുതൽ ലാഭകരമാകുന്നത്.






























