കോന്നി : പുനർ നിർമ്മാണത്തിന് പണം അനുവദിച്ചിട്ടും അപകടാവസ്ഥയിൽ ആയ കരിമാൻതോട് പാലം പുനർനിർമ്മാണം വർഷങ്ങൾക്ക് ശേഷവും സാധ്യമായില്ല. തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ കരിമാൻതോട്ടിൽ സ്ഥിതി ചെയ്യുന്ന പാലത്തിന് നാല്പത് വർഷത്തിലേറെ പഴക്കമുണ്ട്. കാലപഴക്കം മൂലം അടിയിലെ സ്ലാബിന്റെ കമ്പികൾ വരെ തെളിഞ്ഞു കാണാൻ കഴിയും. ഇത്രയും പഴക്കമുള്ള പാലം പുനർ നിർമ്മിക്കാൻ 2022 ൽ അഡ്വ. കെ യു ജെനീഷ് കുമാർ എം എൽ എ രണ്ടര കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ടെണ്ടർ വിളിച്ചിട്ടും നിർമ്മാണ കരാർ ഏറ്റെടുക്കാൻ വൈകുന്നത് ആണ് പാലം നിർമ്മാണം വൈകുന്നതിന് കാരണം എന്ന് ബന്ധപെട്ടവർ പറയുന്നു.
നിലവിൽ ഏഴര മീറ്റർ വീതിയും 16 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവും ആണ് പാലത്തിന് ഉള്ളത്. എന്നാൽ 11 മീറ്റർ വീതിയിലും 16 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ ഉയരത്തിലുമാണ് പുതിയ പാലം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ കരാർ ഏറ്റെടുപ്പ് പൂർത്തിയാകാതെ പാലം നിർമ്മാണം നടക്കില്ല എന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ആകുവാംകുടി ക്ഷേത്രം, തൂമ്പാകുളം, മന്ദിരം പടി അടക്കമുള്ള പ്രദേശത്തേക്ക് സഞ്ചരിക്കുന്നവർ ഈ പാലം കടന്നു വേണം പോകാൻ. സീസൺ സമയത്ത് ആലുവാംകുടി ക്ഷേത്രത്തിലേക്ക് പോകുന്നവർ പ്രധാനമായും ആശ്രയിക്കുന്നതും ഈ പാലത്തിനെയാണ്.





























