മലപ്പുറം: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനല്‍ എസ്.പി. ജി സാബുവിന്റെ നേതൃത്വത്തില്‍ മുപ്പതംഗ സംഘമാണ് സംഭവം അന്വേഷിക്കുക.
മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തല്‍മണ്ണ എ.എസ്. പി ഹേമലത, ഇന്‍സ്‌പെക്ടര്‍മാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചന്‍ തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമില്‍ ഉള്‍പ്പെടും. വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രി ബില്ലുകള്‍ ആരോഗ്യവകുപ്പ് നേരിട്ട് സ്വീകരിക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി. ബില്ലുകള്‍ ആശുപത്രി അധികൃതർ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കരുത്. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരുമായാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രി ദുബായില്‍നിന്ന് എത്തിയത്. സഹപൈലറ്റ് അഖിലേഷും കുമാറും നാല് കാബിന്‍ ക്രൂവൂം പൈലറ്റ് ക്യാപറ്റന്‍ ദീപക് വസന്ത് പറത്തിയ വിമാനത്തിന്റെ ഭാഗമായിരുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനം അരമണിക്കൂറിലേറെ വൈകിയാണ് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടാം ശ്രമത്തിലാണ് ക്യാപ്റ്റന്‍ ഡിവി സാഥെയ്ക്കു ലാന്‍ഡിങിന് കഴിഞ്ഞത്. ഏഴരയോടെയായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെ പറയുന്നുയര്‍ന്ന് വലംവെച്ച വിമാനം 7.50 ഓടെ ലാന്‍ഡ് ചെയ്യുകയായിരുന്നു.
ടേബിള്‍ ടോപ്പ് റണ്‍വേയുടെ പകുതി പിന്നിട്ട ശേഷമാണു വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ നിലംതൊട്ടത്. 25 മീറ്റര്‍ പിന്നിട്ടശേഷം മുന്‍ ചക്രവും നിലംതൊട്ടു. നിയന്ത്രണംവിട്ട വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കു വീണ് മതിലില്‍ ഇടിച്ചാണ് നിന്നത്. 35 അടി താഴ്ചയിലേക്കു കൂപ്പുകുത്തിയ വിമാനം രണ്ടായി പിളര്‍ന്നു. മുന്‍ഭാഗത്ത് എമര്‍ജന്‍സി വാതിലിനടുത്തുവെച്ചാണ് വിമാനം പിളര്‍ന്നത്. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്.































