ബെംഗളൂരു : കർണാടക രാഷ്‌ട്രീയത്തിൽ വൻ നേത്യത്വമാറ്റത്തിന് വഴിതുറന്നുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാജി സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ട് . രാവിലെ ഗവർണറുമായി കൂടിക്കാഴ്‌ചയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കത്ത് നൽകിയിട്ടുണ്ട്. ഗവർണർ അനുമതി നൽകുന്ന പക്ഷം സിദ്ധരാമയ്യ ഇന്ന് 11 മണിയോടെ രാജി വച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന മാരത്തോൺ ചർച്ചകളിലാണ് നേത്രമാറ്റത്തിന് തീരുമാനം ആയത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറുന്ന സിദ്ധരാമയിലേക്ക് രാജ്യസഭാ സീറ്റ് നൽകാനാണ് ധാരണ എന്നാണ് റിപ്പോർട്ട്.
സിദ്ധരാമയ്യയുടെ രാജിയോടെ ഉപ മുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം. കർണാടകയിലെ നേതൃസ്ഥാന തർക്കം നേരത്തെ ഹൈക്കമാൻഡ് സമവായത്തിൽ എത്തിച്ചിരുന്നെങ്കിലും കേരളത്തിൽ എംഎൽഎമാരുടെ പിന്തുണ കെസി വേണുഗോപാലിനെന്നിരിക്കെ പിന്തുണയില്ലാത്ത വി ഡി സതീശനെ മുഖ്യമന്ത്രി ആക്കിയതിന് പിന്നാലെയാണ് കർണാടകയിൽ ശിവകുമാർ പക്ഷം സമ്മർദ്ദം ശക്തമാക്കിയത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാർട്ടിയിലുണ്ടാക്കിയ അധികാര പങ്കാളിത്ത കരാർ പ്രകാരം സിദ്ധരാമയ്യ മാറിനിൽക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ.






























