ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ കോൺഗ്രസ് നേതാവിനെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. മുദരങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റും കരാറുകാരനുമായ ഡേവിഡ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. ഡേവിഡ് ഡിസൂസക്ക് ബാറും പൊതുഗതാഗത സർവീസ് സ്ഥാപനവും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഉഡുപ്പിയിലെ പഡുബിദ്രിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന തന്റെ കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് ബൈണ്ഡൂരിൽ വെച്ച് പിടികൂടുകയായിരുന്നു. ഉത്തർ പ്രദേശ് സ്വദേശി രാജു ആണ് പിടിയിലായത്.
പോലീസ് വെടിവെപ്പിൽ ഇയാളുടെ കാലിന് പരിക്കേറ്റു. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന ഈ കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡേവിഡിന്റെ അരികിലേക്ക് പിന്നിൽ നിന്ന് ഒരാൾ നടന്നുപോകുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ആ വ്യക്തി തോക്ക് പുറത്തെടുക്കുകയും കോൺഗ്രസ് നേതാവിന് നേരെ നിരവധി തവണ വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം ആയുധമേന്തിയ അക്രമി കൂട്ടാളിയുടെ മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡേവിഡിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം ഉടനടി വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആക്രമികളെ തിരിച്ചറിഞ്ഞ് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.




























