കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ കാണുന്നതെല്ലാം സത്യമാകണമെന്നില്ലെന്ന കേരള പോലീസിന്റെ പോസ്റ്റിന് താഴെ ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാന്‍ ആഹ്വാനം. രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞ ടി.ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ലേയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെയടക്കം അധിക്ഷേപിച്ച മോഹന്‍ദാസിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പത്ത് ദിവസം പിന്നിട്ടിട്ടും മോഹന്‍ദാസിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.
എവൈഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ തിരുവനന്തപുരം സൈബര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥികളെ അധിക്ഷേപിക്കുന്ന മോഹന്‍ദാസിന്റെ വീഡിയോ ഇപ്പോഴും യൂട്യൂബില്‍ തുടരുന്നുണ്ട്. മാത്രമല്ല വിവാദങ്ങള്‍ക്ക് ശേഷവും മോഹന്‍ദാസ് വീഡിയോ ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി കേരള പോലീസ് പങ്കുവെച്ച പോസ്റ്റിന് താഴെ മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നത്. ‘സമൂഹ മാധ്യമങ്ങളില്‍ കാണുന്നതെല്ലാം സത്യമാകണമെന്നില്ല. പ്രതികരിക്കും മുന്നേ ഒരു നിമിഷം ചിന്തിക്കൂ,’ എന്നായിരുന്നു കേരള പൊലീസിന്റെ പോസ്റ്റ്. പോസ്റ്റിനൊപ്പം ഒരു ചിത്രവും പങ്കുവെച്ചിരുന്നു. റിയല്‍ ലൈഫിലും റീല്‍ ലൈഫിലുമുള്ള വ്യത്യാസമാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.




























