ബെംഗളൂരു: ശ്രീ ശ്രീ രവിശങ്കറിൻറെ ആർട്ട് ഓഫ് ലിവിംഗ് ഭൂമി കയ്യേറിയെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കർണാടക സർക്കാർ. ബംഗളുരും റീജിയണൽ കമ്മീഷണറുടെ നേതൃത്വത്തിലുളള 11 അംഗ എസ്ഐടിയാണ് രൂപീകരിച്ചത്. കർണാടക ലാൻഡ് റവന്യൂ ആക്ട്- 1964, കർണാടക ലാൻഡ് ഗ്രാബ്ബിംഗ് പ്രൊഹിബിഷൻ ആക്ട്- 2011 എന്നിവ പ്രകാരമാണ് ജൂലൈ 17-ന് കർണാടക റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ബെംഗളൂരു സൗത്ത് താലൂക്കിലെ ഉത്തരഹള്ളി ഹോബ്ലിയിലെ കഗ്ഗലിപുര, ബിഎം കാവൽ, അഗര വില്ലേജുകളിലെ സർക്കാർ ഭൂമി ആർട്ട് ഓഫി ലിവിംഗ കയ്യേറിയെന്നാണ് പരാതി. എസ് സി എസ് ടി വിഭാഗക്കാരുടെ 150 ഏക്കർ ഭൂമി ആർട്ട് ഓഫി ലിവിംഗ് കയ്യേറിയെന്നും ആരോപണമുണ്ട്.
സർക്കാർ രേഖകളും സ്ഥാപനങ്ങളുടെ രേഖകളും പരിശോധിക്കുക, ഭൂമി അനുവദിച്ച രേഖകളുടെ ആധികാരികത ഉറപ്പാക്കുക, യഥാർത്ഥ ഭൂമിയുടമകളെയും നിയമപരമായ അവകാശികളെയും കണ്ടെത്തുക, വ്യാജരേഖകളോ കൃത്രിമ ഇടപാടുകളോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക, കോടതികളിലുള്ള കേസുകൾ വിലയിരുത്തുക, ഉപഗ്രഹ ദൃശ്യങ്ങളുടെ സഹായത്തോടെ പരിസ്ഥിതി നാശം പരിശോധിക്കുക, പൊതുഭൂമികളും ജലാശയങ്ങളും സർവേ ചെയ്യുക, ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുക, കൈയേറ്റ ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുക, സർക്കാർ-പൊതുഭൂമികൾ സംരക്ഷിക്കുന്നതിനുള്ള നിയമ-ഭരണ നടപടികൾ ശുപാർശ ചെയ്യുക എന്നിവയാണ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.





























