ന്യൂഡൽഹി : പതിനാറ് വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്കിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം വിലക്കാൻ ഒരുങ്ങി കർണാടക സർക്കാർ. ഇത് സംബന്ധിച്ച നിർദേശം കർണാടക സർക്കാർ ഉടൻ പുറത്തിറക്കും. കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ ആസക്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കുട്ടികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വർദ്ധിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ അനുവദിക്കരുത്.
സോഷ്യൽ മീഡിയ ആസക്തിയും മയക്കുമരുന്ന് ഉപയോഗവും കുട്ടികളിൽ കൂടുതൽ കണ്ടുവരുന്നുണ്ടെന്നും നിരോധനം സർവ്വകലാശാലകളിൽ നടപ്പാക്കുന്ന കാര്യം ആലോചനയിലാണ്. ഇതു സംബന്ധിച്ച് വി സി മാരോട് അഭിപ്രായം തേടിയിട്ടുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ നിർദ്ദേശം ബാധകമാകുക. ഓസ്ട്രേലിയയിൽ കുട്ടികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വിലക്കിയിരുന്നു.
പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യയും രംഗത്തെത്തുകയുണ്ടായി. ഇതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടക്കുന്നതായി ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കിയിരുന്നു. ലോകത്ത് ആദ്യമായി കുട്ടികളിൽ സമൂഹമാധ്യമ വിലക്ക് ഏർപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ തീരുമാനം രാജ്യത്തും എത്തിക്കാനാണ് ഭരണകൂടത്തിന്റെ നിലവിലെ തീരുമാനം. നിലവിൽ സോഷ്യൽ മീഡിയ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് കുട്ടികളെ വിലക്കുന്ന ഒരു നിയമവും ഇന്ത്യയിൽ ഇല്ല, എന്നാൽ ദിനംപ്രതി ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ ഏത് തരത്തിലുള്ള സുരക്ഷയാണ് ഒരുക്കേണ്ടതെന്നുള്ള ചർച്ചകളും നടക്കുന്നുണ്ട്.






























