ബെംഗളൂരു: കർണാടകയിൽ യുവതിയെ കൂട്ടബലത്സംഗത്തിനിരയാക്കിയ കേസിൽ കോടതി ജാമ്യം അനുവദിച്ചതോടെ റോഡ് ഷോയുമായി പ്രതികൾ. കർണാടകയിലെ ഹാവേരിയിൽ യുവതിയെ തട്ടിക്കൊണ്ട് പോയി വനത്തിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളിൽ ഏഴ് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നേക്കാൽ വർഷങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികൾ ദമ്പതികളുടെ ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കടക്കുകയും 26കാരിയായ യുവതിയെ ബലമായി വലിച്ചിഴച്ച് വനത്തിനുള്ളിൽ കൊണ്ട് പോയി പീഡനത്തിനിരാക്കുകയായിരുന്നു. തുടർന്ന് കേസിൽ ജാമ്യം കിട്ടിയ പ്രതികൾ ഹാവേരിയിലെ അക്കി ആലൂർ നഗരത്തിൽ ആഘോഷ പ്രകടനങ്ങൾ നടത്തി.
ഇത് കൂടെ ഉണ്ടായിരുന്നവർ വീഡിയോ ആയി ചിത്രീകരിക്കുകയായിരുന്നു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. ഹാവേരി സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പെൺകുട്ടി പീഡനത്തിനിരയായ ശേഷം പോലീസിന് നൽകിയ വിശദമായ മൊഴിയാണ് പ്രതികളെ കുടുക്കിയത്. തുടർന്ന് ഇവർക്കെതിരെ കൂട്ടബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് 19 പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതിൽ 12 പ്രതികളെ പത്ത് മാസം മുൻപ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ശേഷിക്കുന്ന ഏഴ് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.





























