തിരുവല്ല : കവിയൂർ വെണ്ണീര്‍വിള പാടശേഖരത്ത് വിളവെടുപ്പ് പ്രതിസന്ധിയിൽ. മഴ ശക്തമായതോടെ പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാന്‍ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. പാടത്തേക്കുള്ള വഴിയില്‍ യന്ത്രത്തിന്റെ ടയറുകള്‍ താഴുകയാണ്. സപ്ലൈകോയും മില്ലുടമകളും തഴഞ്ഞതോടെ കൊയ്ത നെല്ലും പാടത്തു നിന്ന് നീങ്ങുന്നില്ല. ഒരു മാസം മുമ്പ് കൊയ്ത്തു കഴിഞ്ഞ നെല്ല് ഇതേവരെയും ഏറ്റെടുത്തിട്ടില്ല. നെല്ലിന്റെ വിലകുറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സംഭരണം വൈകിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കവിയൂര്‍ പുഞ്ചയുടെ ഭാഗമായ ഈ പാടശേഖരങ്ങളില്‍ ഏപ്രില്‍ പകുതിയോടെയാണ് കൊയ്ത്ത് നടന്നത്.
സപ്ലൈകോയ്ക്ക് നെല്ല് നല്‍കാനായി ഒരാഴ്ച മുമ്പുവരെ പാടത്ത് നെല്ല് സൂക്ഷിച്ചിരുന്നതാണ്. നെല്ല് സംഭരിക്കുന്ന മില്ലുകാര്‍ ഇടയ്ക്ക് പാടത്തെത്തിയിരുന്നു. നെല്ലില്‍ പതിര് കൂടുതലാണെന്ന് മില്ലുകാര്‍ പറഞ്ഞതിനേത്തുടര്‍ന്ന് കര്‍ഷകര്‍ മെഷീന് കൊണ്ടുവന്ന് പതിര് കളഞ്ഞു. വേനല്‍മഴ കനത്തതോടെ ഇപ്പോള്‍ കര്‍ഷകര്‍ നെല്ല് ചാക്കുകളിലാക്കി പാടത്തിന് സമീപത്ത് അട്ടിയടുക്കി മൂടി സൂക്ഷിച്ചിരിക്കുകയാണ്.





























