ബെംഗളൂരു : കോവിഡ് തടയാനെന്ന പേരിലുള്ള അതിര്‍ത്തിയിലെ നിയന്ത്രണം ഇന്നുമുതല്‍ കൂടുതല്‍ കടുപ്പിക്കാന്‍ കര്‍ണാടക. കാസര്‍കോട് തലപ്പാടി ഉള്‍പ്പെടെ കേരളവുമായുള്ള അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്‍ത്തി കടത്തിവിടേണ്ടെന്നാണ് തീരുമാനം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്ന് മുതല്‍ തലപ്പാടി ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ നിന്ന് കടത്തിവിടില്ല. ഇന്നലെ വാഹനങ്ങള്‍ തടഞ്ഞ് കര്‍ണാടക കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിച്ചിരുന്നു. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനാല്‍ പിന്നീട് ഒഴിവാക്കി.
എന്നാല്‍ ഇന്നുമുതല്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ പ്രവേശിപ്പിക്കേണ്ട എന്ന് തന്നെയാണ് തീരുമാനം. അതുകൊണ്ടുതന്നെ അതിര്‍ത്തി മേഖലകളില്‍ പ്രതിഷേധത്തിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തി പ്രശ്നപരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിഹാരമായില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് വരുന്ന വാഹനങ്ങളെ തടയുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗത്തിലേക്ക് പോകും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പ്രശ്നം രമ്യമായി ഉടനടി പരിഹരിക്കാന്‍ ബിജെപി കാസര്‍കോട് ജില്ലാ നേതൃത്വവും സജീവമായി രംഗത്തുണ്ട്. അതിനിടെ ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യവകുപ്പ് ജീവനക്കാരെയും കൂടുതല്‍ പോലീസുകാരെയും കര്‍ണാടക ഇതിനകം വിന്യസിച്ചു.





























