തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ നടപടി ശക്തമാക്കാൻ ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതിന്റെ ഭാഗമായി ഇ.ഡി.യുടെ കൊച്ചി യൂണിറ്റ് മേധാവിയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ ആരാഞ്ഞു. ഇതോടൊപ്പം, പ്രധാനപ്പെട്ട രേഖകളും വാങ്ങി. അതിനുശേഷമാണ് കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന് അഞ്ച് കള്ളപ്പണ അക്കൗണ്ടുകൾ ഉണ്ടെന്ന വിവരം ഇ.ഡി.യുടെ ഡൽഹി യൂണിറ്റ് റിസർവ് ബാങ്കിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ധനകാര്യമന്ത്രാലയത്തെയും അറിയിച്ചത്. കൊച്ചി യൂണിറ്റുപോലും അറിയാതെയായിരുന്നു നീക്കം. കേരളത്തിൽ തിരഞ്ഞെടുപ്പുവേളയിൽ ഇ.ഡി. പിടിമുറുക്കുന്നതിനെ ഏതുവിധേനയും പ്രതിരോധിക്കാൻ സി.പി.എം. ശ്രമം തുടങ്ങി. സഹകരണ വകുപ്പിനെയും ക്രൈംബ്രാഞ്ചിനെയും ഇതിനായി ഉപയോഗിക്കാൻ തുടങ്ങി.
കരുവന്നൂർ തട്ടിപ്പിൽ സഹകരണ വകുപ്പ് പുനരന്വേഷണത്തിന് നീങ്ങുകയാണ്.തിരഞ്ഞെടുപ്പ് കഴിയുംവരെ കരുവന്നൂർ പ്രശ്നം ഉയരാതിരിക്കാനായുള്ള സമ്മർദത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച്, കേസിൽ തങ്ങൾ പിടികൂടിയ രേഖകൾ ഇ.ഡി.യിൽനിന്ന് തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതിനുമുന്നേ ക്രൈംബ്രാഞ്ച് ഈ ആവശ്യവുമായി രണ്ടുതവണ ഹൈക്കോടതിയിലെത്തിയിരുന്നു. പക്ഷെ അനുകൂല വിധി കിട്ടിയില്ല. രേഖകൾ വേണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ എത്തിയതിനുപിന്നിൽ രാഷ്ട്രീയസമ്മർദമാണെന്നാണ് ആരോപിക്കുന്നത്. കരുവന്നൂർ പ്രശ്നം ഇ.ഡി. വീണ്ടും സജീവമാക്കുന്നു എന്ന സൂചനകിട്ടിയാണ് മുഖ്യമന്ത്രി തൃശ്ശൂരിലെത്തി നേതാക്കളുമായി ചർച്ച നടത്തിയതെന്നാണ് സൂചനകൾ. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി മുന്നറിയിപ്പില്ലാതെ നേരിട്ട് പാർട്ടി ഓഫീസിലെത്തി അരമണിക്കൂറോളം ചർച്ചനടത്തിയത്.





























