കൊച്ചി : കരുവന്നൂർ സഹകരണ തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ 128 കോടി രൂപയുടെ സ്വത്ത് ഏറ്റെടുക്കാൻ ബാങ്ക് ഭരണസമിതിക്ക് മടി. കണ്ടുകെട്ടിയ സ്വത്ത് ബാങ്കിന് കൈമാറാൻ തയ്യാറാണെന്ന് രണ്ടുവർഷം മുൻപേ ഇ.ഡി. അറിയിച്ചിരുന്നു. ബാങ്കിൽ ഈടുവെച്ചിരുന്ന ആധാരങ്ങളിലെ വിലയാണ് കണക്കാക്കുന്നത് എന്നതിനാൽ 128 കോടിയുടെ സ്വത്തിന്റെ മതിപ്പ് മൂല്യം മുന്നൂറ് കോടിക്ക് മുകളിൽ വരും. എന്നിട്ടും ഇത് ഏറ്റെടുത്ത് ലേലംചെയ്ത്, പണം നഷ്ടമായ നിക്ഷേപകർക്ക് നൽകുന്നതിന് ബാങ്ക് തയ്യാറായിട്ടില്ല. സി.പി.എമ്മിന്റെ സ്വത്തുകൂടി കണ്ടുകെട്ടിയവയിൽ ഉൾപ്പെട്ടതിനാലാണ് മടിയെന്നാണ് സൂചന. കരുവന്നൂർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട പതിനഞ്ചോളം പേർ 2024 ൽ എറണാകുളം പി.എം.എൽ.എ. കോടതിയെ സമീപിച്ചിരുന്നു.
ഇ.ഡി. കണ്ടുകെട്ടിയ സ്വത്തിൽനിന്ന് പണം നൽകണമെന്നായിരുന്നു ആവശ്യം. തുക കൈമാറുന്നതിന് എതിർപ്പില്ലെന്ന് ഇ.ഡി.യും വ്യക്തമാക്കി. എന്നാൽ, നിക്ഷേപകർക്ക് നേരിട്ട് തുക കൈമാറാനാകില്ലെന്നും കേസിൽ ബാങ്കാണ് തട്ടിപ്പിന്റെ ‘ഇര’ എന്നതിനാൽ ബാങ്കിനുമാത്രമേ സ്വത്ത് കൈമാറാനാകൂ എന്നുമായിരുന്നു ഇ.ഡി.യുടെ നിലപാട്. പക്ഷേ, സ്വത്ത് ഏറ്റെടുക്കാനുള്ള ഹർജി നൽകാൻ ബങ്ക് തയ്യാറായില്ല. നിലവിൽ ബാങ്ക് ഭരിക്കുന്നത് ജനകീയ ഭരണസമിതിയാണ്, സി.പി.എമ്മിനാണ് മുൻതൂക്കം. ഇ.ഡി. കുറ്റപത്രത്തിൽ 83 പ്രതികളുള്ളതിൽ സി.പി.എം. പാർട്ടിയും നേതാക്കളുമുണ്ട്. കണ്ടുകെട്ടിയ സ്വത്തുക്കളിൽ സി.പി.എമ്മിന്റെവക ഭൂസ്വത്തുമുൾപ്പെടും.































